കാസർകോട്ടെ ഗ്യാസ് ലൈനുംക്ലിയറായി,കൊച്ചി -മംഗളൂരു പ്രകൃതിവാതക പദ്ധതി ഗെയില്‍ പൂര്‍ത്തിയാക്കി ഇനി അടുക്കളകളിലേക്കും ഗ്യാസ് എത്തും
കാസർകോട്: കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ സ്ഥാപിച്ചത് ശനിയാഴ്ച രാത്രി. ഇനി ഒരാഴ്ചയ്ക്കുള്ളില്കൊച്ചിയിൽ നിന്ന് മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും. ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത് 510 കിലോമീറ്ററാണ്. ഇതില്‍ 470 കിലോമീറ്റര്‍ ലൈന്‍ സ്ഥാപിച്ചത് പിണറായി വിജയന് മുഖ്യമന്ത്രിയായശേഷം. യുഡിഎഫ് പൂര്‍ത്തിയാക്കിയത് വെറും 40 കിലോമീറ്റര്‍.
പദ്ധതിക്ക് ഏകജാലക അനുമതി നല്‍കിയത് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ. കൊച്ചിയിലെ വ്യവസായശാലകള്‍ക്കു പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈന്‍ വിന്യാസമായിരുന്നു ആദ്യഘട്ടം. ഇത് 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന് ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി-മംഗളൂരു പൈപ്പുലൈനാണ് (450 കിലോമീറ്റര്‍) ശനിയാഴ്ച പൂര്‍ത്തിയായത്. ഇത് ഡിസംബര്‍ ആദ്യം കമീഷന് ചെയ്യും. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാര്‍ പൈപ്പുലൈനും (94 കിലോമീറ്റര്‍) പൂര്‍ത്തിയായി. 2021 ജനുവരിയില്‍ കമീഷന് ചെയ്യും.
രണ്ടാംഘട്ടോം യുഡിഎഫ് സര്‍ക്കാര്‍ 2012 ജനുവരിയില്‍ തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുക്കാനുള്ള തടസ്സംമൂലം 2013 നവംബറില്‍ പണി പൂര്‍ണമായും നിറുത്തി എല്ലാ കരാറുകളും റദ്ദാക്കി. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ട ഗെയില്‍ 2015ല്‍ പിന്‍വാങ്ങാന്‍ ഒരുങ്ങി.
2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലവിലുള്ള ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി. തുടര്‍ന്ന്, ഗെയില്‍ കൊച്ചിമുതല്‍ -മംഗലാപുരംവരെയുള്ള ഏഴ് സെക്ഷനില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ പ്രത്യേക പ്രോജക്ട് സെല്ലും രൂപീകരിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി.
5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും.
പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎന്‍ജി) വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങളിലും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) പമ്പുകളിലും ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി.