തിരുവനന്തപുരം: പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എൻ.എല്ലിൽ ചേര്‍ന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി. “ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ” എന്ന് മഅ്ദനി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. “ഭാരമേൽപ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല” എന്നും മഅ്ദനി പോസ്റ്റിൽ കുറിച്ചു.
പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഐ.എൻ.എല്ലിൽ ചേർന്നുവെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും വാർത്തയുണ്ടായിരുന്നു. പിന്നാലെ സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെയർമാൻ അബ്ദുന്നാസര്‍ മഅ്ദനി ബാംഗ്ളൂരിൽ നിന്ന് സിറാജിനെ പുറത്താക്കിയെന്ന് അറിയിച്ചതായി പി.ഡി.പി സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു.
പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്. നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന എന്ന നിഗമനത്തിലാണ് ഐ.എൻ.എൽ പൂന്തുറ സിറാജിനെ സ്വാഗതം ചെയ്യുന്നത്.
25 വർഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമ്മികതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.