ഒടുവിൽ ജില്ലാ ഭരണകൂടം വഴങ്ങി , ഇനി ഒറ്റയിരുപ്പിന് മംഗളൂരുവിലെത്താം തിങ്കളാഴ്ച മുതൽ കാസർകോട് -മംഗളൂരു കെ ആർ ടി സി സർവീസ് തുടങ്ങും
കാസർകോട് : പ്രതിഷേധം കനത്തപ്പോൾ മംഗളുരുവിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങാൻ ഒടുവിൽ ജില്ലാ ഭരണാധികാരികളുടെ ഡബിൾബെൽ. എന്നാൽ, കർണാടകയിലെ പുത്തൂർ, സുള്ള്യ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ അധികൃതർ തീരുമാനം അറിയിച്ചില്ല.
സംസ്ഥാനങ്ങൾക്കിടയിലെ യാത്രാനിരോധനമെല്ലാം നീക്കാൻ പരമോന്നത കോടതി വിധിച്ചിട്ടും കാസർകോട് നിന്നുള്ള മംഗളൂരു ബസുകൾ തലപ്പാടിവരെ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. മംഗളൂരുവിൽനിന്നുള്ള കർണാടക റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബസുകളും സംസ്ഥാന അതിർത്തിയിൽനിന്ന് തിരിച്ച് സർവീസ് നടത്തുകയായിരുന്നു.
നിത്യേന കാസർകോട്ടുനിന്ന് മംഗളൂരുവിൽ പോയി വന്നിരുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രണ്ടായിരത്തിലേറെ യാത്രക്കാർക്ക് അതിർത്തിയിൽ ബസ് മാറിക്കയറേണ്ടത് ദുരിതമായിരുന്നു. രോഗികളും ഏറെ ബുദ്ധിമുട്ടി. കേരളത്തിലേക്ക് സർവീസ് നടത്താൻ തയ്യാറായി കർണാടക ട്രാൻസ്പോർട്ട് അധികൃതർ പലതവണ ജില്ലാ അധികൃതരെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു.
ബസോടിക്കാൻ പ്രത്യേകാനുമതി വേണ്ടെന്ന് ഗതാഗത സെക്രട്ടറി
:കോവിഡുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒന്നും നിലവിലില്ലെന്നും സർവീസ് നടത്തുന്നതിന് അന്തസ്സംസ്ഥാന കരാർ നിലവിലുള്ളതിനാൽ അത് പുനരാരംഭിക്കുന്നതിന് സർക്കാർ അനുമതി വേണ്ടെന്നുമുള്ള ഗതാഗത സെക്രട്ടറിയുടെ പ്രതികരണം പുറത്ത് വന്നതോടെയാണ് ജില്ലാഭരണകൂടം നിലപാട് മയപ്പെടുത്തിയത്.
തലപ്പാടി അതിർത്തി കടന്ന് സർവീസ് നടത്തുന്നതിന് എതിർപ്പില്ലെന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ജില്ലാഭരണകൂടം അറിയിച്ചതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.മനോജ് കുമാർ പറഞ്ഞു. അന്തസ്സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലുള്ള സർവീസായതിനാൽ കർണാടക അധികൃതരുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതൽ മാത്രമേ ബസ് ഓടിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രാവിലെ ആറുമണി മുതൽ രാത്രി ഏഴുവരെ നിലവിൽ തലപ്പാടി വരെ 10 മിനുട്ട് ഇടവിട്ട് 19 ബസുകളാണ് സർവീസ് നടത്തുന്നത്. കോവിഡിനുമുമ്പേ മൂന്ന് മിനുട്ട് ഇടവിട്ട് 36 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഓടിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.