മുളിയാർ ബാവിക്കര പള്ളിവളപ്പിലെ ചന്ദനമരം മോഷണം; ഒരാൾ കൂടി അറസ്റ്റിൽ
മുറിച്ചത് രണ്ട് ലക്ഷംവില മതിക്കുന്ന ചന്ദനമരം.
ബോവിക്കാനം : ബാവിക്കര ജുമാമസ്ജിദ് വളപ്പിലെ ചന്ദനമരം മോഷണംപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാവിക്കര പുതിയവീട്ടിലെ എം.കെ.ബഷീറിനെ(43)യാണ് കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. അനിൽകുമാറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ബഷീർ ബോവിക്കാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബഷീറുമായി വനംവകുപ്പ് ജീവനക്കാർ ബാവിക്കരയിൽ തെളിവെടുപ്പ് നടത്തി. ചന്ദനമരം മുറിക്കാനുപയോഗിച്ച പള്ളിയുടെ ഉടമസ്ഥതയിലുള്ള കൈക്കോട്ട് പിടികൂടി.
കേസിൽ പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്ന ബാവിക്കര മുർഷത്ത് വില്ലയിൽ ബി.എ.മുഹമ്മദ് കുഞ്ഞി(60)യെ നേരത്തേ പിടികൂടിയിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ ജുമാമസ്ജിദ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചന്ദനമരം മുറിച്ചതെന്ന് വ്യക്തമായിരുന്നു. മോഷണംപോയ ചന്ദനമരത്തിന്റെ തടികളും വേരും ഉൾപ്പെടെ തൊട്ടടുത്ത ദിവസംതന്നെ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
രണ്ടു ലക്ഷത്തോളം വിലവരുന്ന 16 വർഷം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചിരുന്നത്. വനംവകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചെത്തിമിനുക്കി കഷണങ്ങളാക്കിയ ചന്ദനമുട്ടികൾ പള്ളിമുറ്റത്ത് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടത്. ബഷീറായിരുന്നു ചന്ദനത്തടികൾ വാങ്ങിയത്. വനംവകുപ്പിന്റെ അന്വേഷണത്തിൽ പിടിക്കപ്പെടുമെന്നുറപ്പായതോടെ പള്ളിമുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.