ചിരിമായാത്ത മുഖം, സൗമ്യമായ ഇടപെടൽ. മറ്റു നേതാക്കളിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെ വ്യത്യസ്തനാക്കുന്നത് ഇതാണ് .
തിരുവനന്തപുരം : എപ്പോഴും ചിരിമായാത്ത മുഖം, സൗമ്യമായ ഇടപെടൽ. മറ്റു നേതാക്കളിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെ വ്യത്യസ്തനാക്കുന്നത് ഏവർക്കും സുസമ്മതനാകുന്ന ഈ വ്യക്തിത്വമാണ്. സി.പി.എമ്മിന്റെ പുതിയ സെക്രട്ടറിയായി 2015 ഫെബ്രുവരിയിൽ കോടിയേരി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പാർട്ടിക്കു തന്നെ ഒരു മുഖംമാറ്റമാണ് ഉണ്ടായത്. കാർക്കശ്യം മുഖമുദ്രയാക്കിയ പിണറായി ഒഴിഞ്ഞതോടെയാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി കസേരയിലേക്ക് എത്തുന്നത്. കാൽ നൂറ്റാണ്ട് കാലം പാർലമെന്ററി രംഗത്ത് സജീവമായി പ്രവർത്തിച്ചശേഷം സംഘടനയുടെ നേതൃസ്ഥാനത്ത് വരുമ്പോൾ വിഭാഗീയത പൂർണമായി അലിഞ്ഞു പാർട്ടിയെ വജ്രശോഭയോടെ ശുദ്ധീകരിച്ചു എന്നതും അദ്ദേഹത്തിന്റെ മേൻമയായിരുന്നു.ആലപ്പുഴയിൽ 1988 ൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി 62ാമത്തെ വയസിലാണ് അതേ മണ്ണിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് പാർട്ടിയുടെ അമരത്തേക്ക് വന്നത്. ദശാബ്ദക്കാലം വിസ് പിണറായി അച്ചുതണ്ടുകളുടെ പടവെട്ടലുകളിൽ തളർന്ന പാർട്ടിയിൽ നിന്നുമുള്ള മോചനമായിരുന്നു കോടിയേരിയിലൂടെ പാർട്ടി തലപ്പത്തേയ്ക്ക് അധികാര കൈമാറ്റമുണ്ടായത്. ആലപ്പുഴ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി പ്രതിഷേധിച്ച വി എസിനെ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്നും അച്ചടക്കനടപടിക്ക് വിധേയനാക്കണമെന്ന ആവശ്യമുയർന്നപ്പോഴും മദ്ധ്യസ്ഥന്റെ റോൾ കോടിയേരി വഹിച്ചു. വി എസ് ഉൾപ്പടെയുള്ളവരെ ഒന്നിപ്പിച്ചു നിറുത്തണമെന്ന ആവശ്യത്തിന് ഒത്തുതീർപ്പ് ഫോർമുല തിരഞ്ഞെടുക്കുന്നതിലും കോടിയേരിയുടെ തുറന്ന മനസുണ്ടായിരുന്നു. പാർട്ടിയുടെ മുഖ്യധാരയിലെത്തുന്നതു മുതൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്നതുവരെയും ‘മധ്യസ്ഥ’ന്റേതായ റോൾ ഭംഗിയായി നിർവഹിക്കാൻ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ട്. സൗമ്യമായി ഇടപെടുമ്പോഴും പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതവുമുണ്ട്.പക്ഷെ അതാരേയും വേദനിപ്പിച്ചുകൊണ്ടാവില്ലെന്നു മാത്രം.പ്രകാശ് കാരാട്ടിന്റെയൊപ്പം എസ്.എഫ്.ഐ നേതൃനിരയിൽ പ്രവർത്തിച്ചായിരുന്നു പാർട്ടിയിലേക്ക് അദ്ദേഹം കടന്നുവന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദനെ 1988ൽ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ എം.എൽ.എ. ആയിരുന്ന കോടിയേരിയാണ് പകരം ജില്ലാ സെക്രട്ടറിയായത്. ആറ് വർഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടർന്നു. പാലക്കാട് വെട്ടിനിരത്തലിനുശേഷം വിഭാഗീയത കത്തിനിൽക്കെ 2002ൽ കണ്ണൂരിൽ നടന്ന പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചുമതലക്കാരൻ കോടിയേരി ആയിരുന്നു. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും ഇതു തുടർന്നു. കോടിയേരി പുഞ്ചിരിതൂകിയാണ് എല്ലാ ചോദ്യങ്ങളെയും നേരിട്ടത്. കേരളത്തിലെ വിഭാഗീയത മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴാണ് 2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ കോടിയേരി പി.ബി അംഗമാവുന്നത്.എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ യുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി 1988ലാണ് പാർട്ടി സംസ്ഥാന കമ്മറ്റിയിലേക്ക് വന്നത്. 1994ൽ സെക്രട്ടറിയേറ്റിലും ഇടം തേടി. 82, 87, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭയിലെത്തിയ കോടിയേരി 2006,2011 തിരഞ്ഞെടുപ്പുകളിൽ തലശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി പ്രതിപക്ഷ ഉപനേതാവായി. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗവുമായിരുന്നു. കേരള കർഷകസംഘം ,അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ ട്രേഡ് യൂണിയൻ രംഗത്തും കോടിയേരി സാരഥ്യം വഹിച്ചിട്ടുണ്ട്. ആഭ്യന്തരടൂറിസം മന്ത്രിയെന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധനേടി. കേരളത്തെ ക്രമസമാധാനപാലനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിനും ജനമൈത്രി പൊലീസ് ഉൾപ്പെടെ സേനയ്ക്ക് മാനുഷികമുഖം നൽകിയ പരിഷ്കാരങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയുമായിരുന്നു കോടിയേരി.