രക്ഷിതാക്കൾ ഒറ്റക്കെട്ടായി,ഹൈക്കോടതിയും എതിര്‍ത്തു; തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറക്കാനുളള തീരുമാനം പിന്‍വലിച്ചു
ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് താഴ് വീണ സ്കൂളുകള്‍ തുറക്കാനുളള നീക്കത്തില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ പിന്മാറി. മാര്‍ച്ച് പകുതിയോടെ അടച്ച സ്കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുളള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഒമ്പത് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആദ്യം അറിയിച്ചിരുന്നത്.സ്കൂളുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കായി തമിഴ്നാട്ടില്‍ ഉടനീളം അഭിപ്രായ രേഖപ്പെടുത്തല്‍ സര്‍വേകള്‍ നടത്തിയിരുന്നു. 45 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ അമ്പത് ശതമാനത്തില്‍ അധികം രക്ഷിതാക്കളും സ്കൂള്‍ തുറക്കരുതെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രക്ഷിതാക്കള്‍ എതിര്‍ത്ത സാഹചര്യത്തില്‍ സ്കൂളുകളും കോളജുകളും പൊങ്കല്‍ അവധിക്കു ശേഷമേ തുറക്കൂ എന്നാണ് സൂചന. 9 മുതല്‍ 12 വരെയുളള ക്ലാസുകളിലെ പാഠ്യപദ്ധതി ചുരുക്കാന്‍ കമ്മിറ്റിയെ നിയമിച്ചെങ്കിലും ഇതുവരെ വെട്ടിക്കുറച്ച പാഠ്യപദ്ധതി പുറത്തിറക്കിയിട്ടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബറിന് ശേഷം തുറന്നാല്‍ മതിയെന്നത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16ന് സ്കൂള്‍ തുറക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുളള പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിന് മുന്നില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ചീഫ് ജസ്റ്റിസ് അടക്കമുളളവര്‍ക്ക് രോഗം ബാധിച്ചിരിക്കുകയാണെന്നും സ്കൂള്‍ തുറക്കുന്നത് നീട്ടുന്നതാണ് ഉചിതമെന്നുമായിരുന്നു കോടതി നിരീക്ഷണം.കൊവിഡ് നിയന്ത്രണത്തിലാകാതെ സ്കൂള്‍ തുറന്നാല്‍ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു ഹര്‍ജി നല്കിയവര് കോടതിയെ അറിയിച്ചത്. ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളും, വിവിധ ജില്ലകളില്‍ നിന്നുളളവരും തമിഴ്നാട്ടിലെ കോളജുകളില്‍ പഠിക്കുന്നുണ്ട്. രോഗം പടര്‍ന്നാല്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കും. കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.