ഹില്‍സയില്‍ ജെഡിയു ജയിച്ചത് 12 വോട്ടിന്; പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷം, വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ആര്‍ജെഡി കോടതിയിലേക്ക്
പട്ന: ബിഹാറില്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ മഹാസഖ്യം. ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി ചൊവ്വാഴ്ച രാത്രി തന്നെ ആരോപിച്ചിരുന്നു. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ആര്‍ജെഡി ആരോപിച്ചു. സമാനമായ ആരോപവുമായി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിയമനടപടിയിലേക്ക് നീങ്ങാന്‍ മഹാസഖ്യം തീരുമാനിച്ചത്.ചെറിയ മാര്‍ജിനുകളിലാണ് പല സ്ഥലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് എന്നും ആര്‍ജെഡി ചൂണ്ടിക്കാട്ടുന്നു. ഈ മണ്ഡലങ്ങളില്‍ റീ കൗണ്ടിങ് നടത്തണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു. 13 മണ്ഡലങ്ങളില്‍ 500വോട്ടിന് താഴെയാണ് ഭൂരിപക്ഷം. 23 സീറ്റുകളില്‍ 1000 വോട്ടിന് താഴെയും ഭൂരിപക്ഷമുണ്ട്. ഹില്‍സ മണ്ഡലത്തില്‍ വെറും പന്ത്രണ്ട് വോട്ടിന്റെ ഭൂരിപക്ഷമാണ് ജെഡിയുവിന് ഉള്ളത്. ആര്‍ജെഡി സ്ഥാനാര്‍ത്ഥി ശക്തി സിങ് യാദവ് 61836വാട്ട് നേടിയപ്പോള്‍, ജെഡിയു സ്ഥാനാര്‍ത്ഥി കൃഷ്ണമുരാരി ശര്‍മ 61848വോട്ടാണ് നേടിയത്. വോട്ടിന് ശക്തി സിങ് ജയിച്ചതായി റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ചതാണെന്നും എന്നാല്‍ പിന്നീട് ജെഡിയു സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ആര്‍ജെഡി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിതീഷ് കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ആര്‍ജെഡി ആരോപിക്കുന്നു.