നെൽപാടത്തു വിളഞ്ഞ നൂറുമേനി കൊയ്യാൻ പാടശേഖര സമിതിക്കൊപ്പം കാക്കിയണിഞ്ഞ സർക്കിൾ ഇൻസ്പെക്ടറും
കാഞ്ഞങ്ങാട്: രണ്ടര ഏക്കർ നെൽപാടത്തു വിളഞ്ഞ നൂറുമേനി കൊയ്യാൻ പാടശേഖര സമിതിക്കൊപ്പം കാക്കിയണിഞ്ഞ സർക്കിൾ ഇൻസ്പെക്ടറും. വെസ്റ്റ് എളേരി കൃഷി ഭവൻ പരിധിയിൽ പുങ്ങംചാൽ കളരി ക്ഷേത്ര പാടത്ത്വിളഞ്ഞ നെൽക്കതിർ കൊയ്യുവാനാണ് വെള്ളരിക്കുണ്ട് സി.ഐ. കെ.പ്രേംസദൻ പാടത്ത് ഇറങ്ങിയത്.കൃഷി ഓഫീസർ വി.വി രാജീവൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, കൊയ്യാൻ എത്തിയ സ്ത്രീകൾ എന്നിവർക്കൊപ്പം യാതൊരു മടിയുമായില്ലാതെ സി.ഐ. അതിവേഗം കൊയ്ത് കറ്റകളാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ചട്ടമുള്ളതിനാൽ ജനപ്രതിനിധികൾ മാറി നിന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തയതാണ് സി. ഐ.താൻ ഒരു കൃഷി സ്നേഹിയാണെന്നും നെൽകൃഷി തന്റെ ഒരു സ്വപ്നവും അപൂർവ്വമായി കിട്ടിയ ഭാഗ്യമായിട്ടാണ് ഈ അവസരം കാണുന്നതെന്നും സി.ഐ. പറഞ്ഞു. കോട്ടച്ചേരി സ്വദേശിയായ കെ. പ്രേംസദൻ കുറച്ചു കാലം മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനായും ജോലിചെയ്തിട്ടുണ്ട്.
പുങ്ങംചാൽ കളരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള രണ്ടര ഏക്കർ പാടത്ത് ജ്യോതി, ഉമ എന്നിവയാണ് വിളഞ്ഞത്. വെസ്റ്റ് എളേരി കൃഷി ഭവൻ പരിധിയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം.