കാസർകോട് : മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനും സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന പൂക്കോയ തങ്ങളും ചേർന്ന് തട്ടിയ പണം എന്തു ചെയ്തുവെന്നും എവിടെയൊക്കെയെ ത്തിയെന്ന ചോദ്യവുമുയർത്തി തട്ടിപ്പിനിരയായവർ
രംഗത്ത്. ലീഗിന്റെ മുതിർന്ന നേതാക്കൾ നിക്ഷേപിച്ച പണം 2019ൽ തന്നെ ഒരു രൂപ പോലും കുറയാതെ തിരിച്ചുപിടിച്ചെന്നും സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായതെന്നും ഇവർ ആരോപിക്കുന്നു. 2019ൽ പണം പിൻവലിച്ചവരുടെ ലിസ്റ്റ് പുറത്തുവിടണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിൻറെ കാസർകോട് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച നാൽപതു ലക്ഷം രൂപ നിക്ഷേപിച്ചത് ഫാഷൻ ഗോൾഡിലാണ്. പ്രതിമാസം അരലക്ഷം രൂപ വരെ ജ്വല്ലറിയിൽ നിന്ന് ലാഭ വിഹിതം കിട്ടിയിരുന്നതയും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത കണക്കു പുസ്തകങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. 2019 മാർച്ച് വരെ നാൽപ്പതിനായിരം രൂപ മുതൽ അരലക്ഷം രൂപ വരെ ലാഭ വിഹിതമെന്ന പലിശ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയത്. എന്നാൽ പലിശ ഇനത്തിൽ ലഭിച്ച പണം എം സി ഖമറുദ്ദീന് തന്നെ തിരിച്ചു നൽകണമെന്നും ഇത് മാതൃകയാക്കി മറ്റുള്ളവരും മുന്നോട്ട് വരും എന്നാണ് നിക്ഷേപകർ ചൂണ്ടി കാണിക്കുന്നത് . 32 ലക്ഷം രൂപയോളമെങ്കിലും ജില്ലാ കമ്മിറ്റിക്ക് പലിശയിനത്തിൽ ലഭിച്ചിട്ടുണ്ടെങ്കിലും അതിലും കൈകടത്തൽ ഉണ്ടായിട്ടുണ്ട് എന്നാണ് മറ്റൊരു ആക്ഷേപം. മാത്രമല്ല പല മഹല്ല് കമ്മിറ്റികൾക്കും ലഭിച്ച ലാഭവിഹിതത്തിൽ നേതാക്കൾ കൈവിട്ടുവാരിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും പല മഹല്ല് കമ്മിറ്റികളും കണക്കുകൾ വ്യക്തമാക്കുന്നില്ലെന്നും തൃക്കരിപ്പൂരിലെ ഒരു പള്ളി കമ്മിറ്റി അംഗം ബി എൻ സിയോട് വ്യക്തമാക്കി.
അതിനിടെ കാഞ്ഞങ്ങാട്ടെ ഭൂമി ലീഗ് നേതാവിന്റെ പേരിലേക്ക് മാറ്റിയതിന്റെ രേഖ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കണ്ടെത്തിയതും കാഞ്ഞങ്ങാട്ടെ ഒരു മുതിർന്ന നേതാവ് മൂന്നുകോടി രൂപ നിക്ഷേപിച്ചത്തിന്റെ വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു ,ഇത് കള്ളപ്പണമാകാനായിരിക്കും
കൂടുതൽ സാധ്യതയെന്നും പ്രത്യേക അന്വേഷണസംഘം വിലയിരുത്തുന്നു ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ജ്വല്ലറി പൂട്ടിയശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയുടെ പേരിലുണ്ടായിരുന്ന ഭൂമിയും സ്ഥലവും ഇയാളുടെ അടുത്ത ബന്ധുവിന്റെ പേരിലാക്കിയതിന്റെ രേഖയാണ് നേരത്തെ കണ്ടെത്തിയിരുന്നത്. ചില വൻ നിക്ഷേപങ്ങളുടെ സാമ്പത്തിക സ്രോതസും കണ്ടെത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്