ജമാഅത്തെ ബാന്ധവത്തിനെതിരെ കാന്തപുരം സമസ്ത, മതരാഷ്ട്രവാദം വിഷലായിനിയെന്ന്, ഈ ദുർഗന്ധം ലീഗുള്ളകാലം മാറില്ല: ആഞ്ഞടിച്ച് സിറാജ് ദിനപത്രം
കോഴിക്കോട് : യുഡിഎഫിന്റെ മുതുകിൽ ചവിട്ടി ദൈവികഭരണത്തിലേക്ക് (ഹുക്കുമതെ ഇലാഹിയ്യ) കടക്കാമോ എന്ന പരീക്ഷണത്തിലാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സമസ്ത കേരള ജം ഇയത്തുൽ ഉലമ(കാന്തപുരം)വിഭാഗം. ജമാഅത്തെയുടെ നീക്കം തിരിച്ചറിഞ്ഞാൽ മുസ്ലിംലീഗിനും യുഡിഎഫിനും നല്ലത്. ജമാഅത്തെ ബാന്ധവം ലീഗിനെ കൂടുതൽ മലിനമാക്കും. കെട്ട ചേറിന്റെ ദുർഗന്ധം ലീഗുള്ളകാലം മാറില്ല. മതരാഷ്ട്രവാദ വിഷലായനി ലീഗിനെക്കൊണ്ട് പാനംചെയ്യിക്കയാണ് ജമാഅത്തെയുടെ ലക്ഷ്യം – കാന്തപുരം വിഭാഗം മുഖപത്രമായ ‘സിറാജി’ലെ ലേഖനത്തിൽ പറയുന്നു.
ഹിന്ദുത്വയുടെ മതരാഷ്ട്രവും ജമാഅത്തെയുടെ ദൈവരാജ്യവുമായി വ്യത്യാസമില്ല. 1970 മെയ് 28-ന് ന്യൂഡൽഹിയിൽ ചേർന്ന എഐസിസി സമ്മേളനം ജമാഅത്തെ ഇസ്ലാമിക്കെതിരെ കൊണ്ടുവന്ന പ്രമേയം അപ്രസക്തമെന്ന് കോൺഗ്രസോ യുഡിഎഫോ കരുതുന്നുണ്ടോ. എങ്കിൽ അവരത് മുസ്ലിം സമുദായത്തെ ബോധ്യപ്പെടുത്തണമെന്ന് ‘ജമാഅത്തെയും യുഡിഎഫും ’ എന്ന ലേഖനത്തിൽ പറയുന്നു. കാന്തപുരം വിഭാഗം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫിയാണ് ലേഖനമെഴുതിയത്.
തെരഞ്ഞെടുപ്പും സമ്മതിദാനാവകാശവും മതവിരുദ്ധമെന്ന് ആവർത്തിച്ചവർ വേഷം മാറിയെത്തുന്നത് രാജ്യസ്നേഹികൾ ആശങ്കയോടെയാണ് കാണുന്നത്. ജമാഅത്തെ ഇസ്ലാമി അംഗബലത്തിൽ സമുദായത്തിൽ ന്യൂനപക്ഷമാണെന്നതും മനസ്സിലാക്കണമെന്നും ലേഖനം പറയുന്നു.