അഴീക്കോട്ടെ പ്ലസ് ടു കോഴ: കെ എം ഷാജി എം എൽ എയെ ഇ ഡി ചോദ്യം ചെയ്യുന്നു
കൊച്ചി: അഴീക്കോട് സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്പതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായത്. ഇന്നലെ ഷാജിയുടെ ഭാര്യ കെ.എം.ആഷയിൽ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു.വേങ്ങേരിയിൽ ആഷയുടെ പേരിൽ മൂന്നു നില വീട് നിർമ്മിച്ചതിന്റെ സാമ്പത്തിക ഉറവിടവും കഴിഞ്ഞ പത്ത് വർഷത്തെ ബാങ്ക് ഇടപാടുകളുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. 25 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നു പറയുന്ന സമയത്താണ് ഇവിടെ വീട് പണിതത്. പി എസ്.സി മുൻ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മായിലിന്റെ മൊഴിയും എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തി. കെ.എം.ഷാജിയ്ക്കൊപ്പം വേങ്ങേരിയിൽ ഭൂമി വാങ്ങിയതിന്റെ വിവരങ്ങളാണ് ആരാഞ്ഞത്.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും കൈമാറിയതായി ഇസ്മായിൽ പറഞ്ഞു. മൂന്നു പേർ ചേർന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് ഇവിടെ വീട് നിർമിച്ചത്. അതിനിടെ, കെ.എം.ഷാജിയുടെ സഹോദരന്മാർക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിട്ടുണ്ട്. പണമിടപാടുകളിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ഐ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൾ അസീസാണ് പരാതി നൽകിയത്.അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കെ.എം.ഷാജി എം.എൽ.എക്കെതിരെ കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി കെ.വിജയകുമാർ അന്വേഷണത്തിന് ഉത്തരവായി.ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്നും അല്ലാതെയും എം.എൽ.എ നിയമവിരുദ്ധമായി പണം സമ്പാദിച്ചതായി അഡ്വ.എം.ആർ.ഹരീഷ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. വിജിലൻസ് എസ്.പി യാണ് അന്വേഷണം നടത്തുക.