കാസർകോട്: ജുവലറി തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന എം സി കമറുദ്ദീൻ എം എൽ എയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നുച്ചയ്ക്ക് 2.30ന് ഹാജരാക്കണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് എം എൽ എയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. എം എൽ എയുടെ ജാമ്യാപേക്ഷ ഈ മാസം 11ന് കോടതി പരിഗണിക്കും. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കെ കമറുദ്ദീൻ നടത്തിയ 13 കോടിയുടെ തട്ടിപ്പുകൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കമറുദ്ദീനെതിരെ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.അതിനിടെ കമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്.മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.