അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു’എസ് രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. തീരുമാനം എടുക്കുന്നത് ബിജെപി നേതാക്കളാണെന്ന് മുതിർന്ന സിപിഎം നേതാവ് ആരോപിച്ചു. അന്വേഷണ വിവരം അപ്പപ്പോൾ ചോർത്തുന്നുണ്ടെന്നും എസ്ആർപി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ അപകടത്തിലാക്കുന്ന സമീപനമാണ് ഉണ്ടാകുന്നത് ഇതിനെ പറ്റി പൊതു ജനത്തെ ബോധവത്കരിക്കും.
ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരണം പറയണമെന്ന് പറഞ്ഞ രാമചന്ദ്രൻ പിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റം ചെയ്ത ആളെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്ന് എസ്ആർപി ആവർത്തിച്ചു. സംസ്ഥാന സെക്രട്ടറിക്ക് എതിരെ ഒരാക്ഷേപവും ഇല്ലെന്നും പിബി അംഗം നിലപാടെടുത്തു.
ശിവശങ്കർ വിഷയത്തിൽ ആളുകളെ ചുഴിഞ്ഞു നോക്കാൻ ആകില്ലെന്നായിരുന്നു രാമചന്ദ്രൻ പിള്ളയുടെ വിശദീകരണം. ശിവശങ്കർ വിഷയത്തിൽ പിണറായി വിജയൻ ഉത്തരവാദിത്വമില്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമില്ലേ എന്ന കുറച്ച് ദിവസമായി സിപിഎം നേതാക്കൾ ആവർത്തിക്കുന്ന മറു ചോദ്യം എസ്ആർപിയും ആവർത്തിച്ചു. വ്യക്തികൾ കുറ്റം ചെയ്താൽ അവർക്കെതിരെ നടപടിയെടുക്കയെന്ന ന്യായീകരണമാണ് പിബി അംഗവും ആവർത്തിക്കുന്നത്.