സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചു; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ
ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുടെ കൂടാരമെന്നും
തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷൻ പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യു ഡി എഫ് സർക്കാർ കാലത്തും ബിനീഷ് ക്രിക്കറ്റ് അസോസിയേഷനിൽ നടത്തിയ അഴിമതി അന്വേഷിക്കപ്പെട്ടില്ല. യു ഡി എഫും എൽ ഡി എഫും അഴിമതികൾ ഒരുമിച്ചാണ് മറച്ചുവച്ചതെന്നും അദ്ദേഹം ആരോപിച്ചു.കേരള ക്രിക്കറ്റ് അസോസിയേഷനിൽ നടക്കുന്നതെല്ലാം വലിയ സാമ്പത്തിക തട്ടിപ്പുകളാണ്. പൊലീസോ വിജിലൻസോ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാറില്ല. കെ സി എയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ബിനാമികൾ ബിനീഷിനെ മുന്നിൽ നിർത്തിയാണ് കളിച്ചത്. ബിനീഷിനെ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കാൻ കെ സി എ തയ്യാറാകത്തതിന് കാരണം അവർ കൂടി പങ്കാളികളായി അഴിമതി നടത്തിയത് കൊണ്ടാണ്. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും സ്വർണക്കടത്തും കളളക്കടത്തും നടന്നിട്ടുണ്ട്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടനും പി എയും സ്വർണക്കടത്തിന് കൗൺസിലിന്റെ വാഹനം ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മേഴ്സികുട്ടന്റെ പി എ സി പി എം ശുപാർശയോടെയാണ് ജോലിയിൽ കയറിയത്. നിരവധി തവണയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണക്കടത്തിനായി ഉപയോഗിച്ചത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം ഈ കാർ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്വർണവുമായി പോയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി.ശിവശങ്കറിനുളളതെല്ലാം ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയത്. അവർ തമ്മിലുളള ബന്ധം പാർട്ടിക്കകത്തും ജനങ്ങൾക്കും അറിയാം. കൂടുതൽ പറഞ്ഞ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുന്നില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.