കാസര്‍കോട് മുനിസിപ്പൽ ഓഫീസിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന;രജിസ്റ്ററില്‍ ഒപ്പിട്ടു മുങ്ങുന്ന ഉദ്യോഗസ്ഥർ മുതല്‍ പൊതുപണം മുക്കുന്ന പെരുങ്കള്ളന്മാരെയും കണ്ടെത്തി
കാസര്‍കോട്:കാസര്‍കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം റവന്യൂ വിഭാഗം ബില്‍ഡിംഗ് വിഭാഗം എന്നിവയില്‍ കാസര്‍കോട് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടു ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥന് മുതല്‍ കൈയിലെ പണം ആധികാരികമായി രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത നിരവധി ഉദ്യോഗസ്ഥരെ പരിശോധനയില്‍ കണ്ടെത്തി. ഓഫീസിനകത്തേ കെടുകാര്യസ്ഥതയും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ആണ് പരിശോധന നടത്തിയത്.
ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിലും കംപ്ലീഷന്‍, ഒക്യൂപെന്‍സി എന്നീ കാര്യങ്ങളിലും കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ശുപാര്‍ശ ചെയ്യാനും കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനിച്ചതായി കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് മേധാവി ഡോ. വി. ബാലകൃഷ്ണന് പറഞ്ഞു. ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്, സിബി തോമസ് മറ്റ് പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, രാജീവന്, രമേശ്, കൃഷ്ണന്, സന്തോഷ്, മനോജ്, വിനോദ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു. എല്‍ എസ് ജീ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി മിത്ര പരിശോധനയ്ക്ക് നേതൃത്വം നല്കി