നവംബർ 11ന് കാലാവധി തീരും, തദ്ദേശ സ്ഥാപനങ്ങള്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ആ പശ്ചാത്തലത്തിലാണ് നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന് കത്ത് നല്‍കിയത്.
ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം നവംബര്‍ 4-നു മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച് 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്കുക. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഭരണം. ഇവര്‍ക്കു പുറമേ 2 ഉദ്യോഗസ്ഥര്‍ കൂടി സമിതിയിലുണ്ടായേക്കും.
അതേസമയം തിരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും. ഡിസംബര്‍ ആദ്യവാരം തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന് ആലോചിക്കുന്നത്. ഡിസംബര്‍ 11-ന് മുന്നോടിയായി തന്നെ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തേക്കും.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് എത്ര ഘട്ടമായി വേണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനമുണ്ടാകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മീല്‍ മറ്റന്നാള്‍ രാവിലെ പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടത്തും. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് കമ്മീഷന് ഉണ്ടെങ്കിലും ഡിജിപിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.