ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരി ഇന്ന് ഹൈക്കോടതിയെ സമീപിക്കും, എൻ ഐ എ അന്വേഷിച്ചേക്കും
ബംഗളൂരു:ലഹരി മരുന്ന് കേസ് എൻ ഐ എ അന്വേഷിക്കുമെന്ന് സൂചന. ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കർണാടകത്തിലെ ആഭ്യന്തര സുരക്ഷാവിഭാഗമാണ് അന്വേഷണം നടത്തുന്നത്.അടുത്തമാസം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എൻ.ഐ.എ. അന്വേഷണകാര്യത്തിൽ തീരുമാനം ഉണ്ടാകുക.അഭിഭാഷകരെയും ബന്ധുക്കളെയും കാണാൻ അനുമതി തേടി ബിനീഷ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകരും ഇന്നലെ കർണാടക ചീഫ് ജസ്റ്റിസിനെ നേരിൽ കാണാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യൽ തുടരുകയാണ്.അനൂപ് ബിനാമിയാണോയെന്ന ചോദ്യത്തിന് ബിനീഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മറുപടി നൽകിയില്ല.വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ബിനീഷിനെ ഇന്നലെ രാവിലെ എട്ടരയോടെയാണ് ഇ.ഡി ഓഫീസിലെത്തിച്ചത്. പത്തേകാലിന് ചോദ്യംചെയ്യൽ തുടങ്ങി. താൻ ബിസിനസിന് നൽകിയ പണം അനൂപ് എന്തിനായി ഉപയോഗിച്ചെന്ന് അറിയില്ലെന്നാണ് ബിനീഷ് ആവർത്തിക്കുന്നതെന്നും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ബിനീഷ് കോടിയേരിക്കെതിരെ ഏഴ് വർഷം വരെ തടവും, 5ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിരിക്കുന്നത്. ബിനീഷാണ് ബോസെന്നും, ബോസ് പറഞ്ഞതു മാത്രമാണ് ചെയ്തതെന്നും ലഹരിക്കടത്തിന് ജയിലിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് നൽകിയ മൊഴി ഇഡി കോടതിയിൽ സമർപ്പിച്ചു.