മുൻകൂർ ജാമ്യാപേക്ഷ തള്ളി കുമ്പള മദ്യക്കടത്ത് കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ പോലീസിൽ കീഴടങ്ങി
കുമ്പള: മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട് മധൂര്‍ ബായിനടക്കയിലെ ആര്.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ രജിന്‍കുമാര്‍ എന്ന കണ്ണന് (22) എന്നിവരാണ് വെള്ളിയാഴ്ച്ച രാവിലെ കുമ്പള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ജൂണില്‍ നായിക്കപ്പ് അനന്ദപുരത്ത് വെച്ച് കുമ്പള പൊലീസ് പിന്തുടരുന്നതിനിടെ 144 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവും 672 കുപ്പി മദ്യവുമായി കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയാണ് രജിന് കുമാര്‍. ജുലായില്‍ കൊടിയമ്മ പൂക്കട്ടയില്‍ വെച്ച് പൊലീസ് പരിശോധനക്കിടെ 1248 കുപ്പി കര്‍ണ്ണാടക മദ്യം കടത്തുന്നതിനിടെ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയാണ് ദിനേശ്. രണ്ടുപേരും കസര്‍കോട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. സര്‍വ്വീസില്‍ നിന്ന് നാളെ വിരമിക്കുന്ന അഡീഷണല്‍ എസ്.ഐ. പി. സോമയ്യാണ് രണ്ടു കേസും അന്വേഷിച്ചിരുന്നത്. സോമയ്യന്റെ മുമ്പാകെയാണ് പ്രതികള്‍ കീഴടങ്ങിയത് .