ജാർഖണ്ഡിൽ ദുര്‍മന്ത്രവാദം ആരോപിച്ച് മൂന്നംഗ കുടുംബത്തെ ഗ്രാമവാസികള്‍ തലവെട്ടിക്കൊന്നു
‘
റാഞ്ചി: ദുര്‍മന്ത്രവാദികളെന്നാരോപിച്ച് ഗ്രാമവാസികള്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി തലവെട്ടിക്കൊന്നു. ജാര്‍ഖണ്ഡിലെ കുന്ദി ജില്ലയിലാണ് കൊടുംക്രൂരത നടന്നത്. നാല്‍പ്പത്തെട്ടുകാരനായ ബിര്‍സാ മുണ്ട, ഭാര്യ സുക്രുപുര്ത്തി, ഇരുപതുകാരിയായ മകള്‍ സോംവാര്‍ പുര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ ഇവരുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കഴിഞ്ഞദിവസമാണ് കണ്ടെത്തിയത് . തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തൊട്ടടുത്തുനിന്ന് അറുത്തുമാറ്റിയ തലകളും കണ്ടെടുത്തു.ഗ്രാമത്തിലെ ഒരു നവജാതശിശു അടുത്തിടെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂന്നംഗ കുടുംബത്തിനെതിരെ ഗ്രാമവാസികള്‍ തിരിഞ്ഞത്. ഇവര്‍ മന്ത്രവാദം നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തങ്ങള്‍ മന്ത്രവാദം നടത്തിയില്ലെന്ന് ബിര്‍സാ മുണ്ട പറഞ്ഞെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങളെ കാണാനില്ലെന്ന വിവരം ബിര്‍സാ മുണ്ടയുടെ മറ്റൊരു മകളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ മൂന്നുപേരെ അറസ്റ്റുചെയ്തു. ശേഷിക്കുന്നവര്‍ക്കുവേണ്ടി തെരച്ചിലാരംഭിച്ചു.അറസ്റ്റിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് നേരത്തേയും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.