ജില്ലാ ജയിലിന് പൊയിനാച്ചിയിലെ സ്ഥലം അനുയോജ്യം: വരുന്നത് 300 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയില്‍ ത്വരിത നടപടിക്ക് ഉദുമ എം എൽ എ
കാസർകോട് : കാഞ്ഞങ്ങാട്ടെ ജില്ലാ ജയില്‍ മാറ്റി സ്ഥാപിക്കാന്‍ ദേശീയപാതയോരത്തെ പൊയിനാച്ചി ടൗണിന് സമീപം കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് ഉന്നത ജയില്‍ അധികൃതരുടെ വിലയിരുത്തല്‍. ജയില്‍ ഡിഐജി എം.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊയിനാച്ചി മയിലാട്ടിക്കടുത്ത വ്യവസായ വകുപ്പിന്റെ സ്ഥലം സന്ദര്‍ശിച്ചു.
സ്ഥലത്തെ സംബന്ധിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ട് ഡിഐജി എം.കെ.വിനോദ്കുമാര്‍ ജയില്‍ ഡിജിപിക്കു കൈമാറും . കെ.കുഞ്ഞിരാമന് എംഎല്‍എ, ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു, അസി. സൂപ്രണ്ട് പി.ഗോപാലകൃഷ്ണന്, കാസര്‍കോട് സ്പെഷല്‍ ജയില്‍ സൂപ്രണ്ട് കെ.ഗിരിഷ്കുമാര്‍, ചീമേനി ജോ. സൂപ്രണ്ട് വി.ജയകുമാര്‍ എന്നിവരും ഡിഐജിയോടൊപ്പം ഉണ്ടായിരുന്നു.
ദേശീയപാതയില്‍ പൊയിനാച്ചിക്കും മയിലാട്ടിക്കുമിടയിലുള്ള സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയത്. വ്യവസായ വകുപ്പിന്റെ കീഴില്‍ ഇവിടെയുള്ള 24 ഏക്കറില്‍ ഇപ്പോള്‍ സ്പിന്നിങ് മില്‍ പ്രവര്‍ത്തിക്കുന്നു. ഇതേ വളപ്പിലാണ് ജയിലിനു സ്ഥലം കണ്ടെത്തിയത്. 16 ഏക്കര്‍ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജയില്‍ അധികൃതര്‍. സ്ഥലം കണ്ടെത്തുന്നതിനും മറ്റുമായി ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് പി.ഗോപാല കൃഷ്ണന് നായരെയാണ് നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയത്.
വ്യവസായ വകുപ്പില്‍ നിന്നു സ്ഥലം കൈമാറി കിട്ടിയാല്‍ 300 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ജയിലാണ് ഉയരുക. തടവ് പുള്ളികള്‍ക്കുള്ള സെല്ലുകള്‍, ജയില്‍ അടുക്കള, ഭക്ഷണ മുറി, ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. ഇതിന് പുറമേ ജയില്‍ ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഉല്പന്നങ്ങള് വില്‍ക്കുന്നതിനുള്ള കൗണ്ടറും ഉണ്ടാക്കും. നിരപ്പായ സ്ഥലമായതിനാല്‍ കൃഷിയും തൊഴില്‍ പരിശീലനവും നടത്തും.പെട്രോൾ ബങ്കും സ്ഥാപിക്കും.
2017-ല്‍ പെരിയയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയിരുന്നത്. എന്നാല്‍ പ്ലാന്റേഷന് വകുപ്പ് സ്ഥലം വിട്ടു കൊടുക്കാത്തതിനാല്‍ ചീമേനി തുറന്ന ജയിലിന് സമീപത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനാലും എത്തിപ്പെടാന്‍ പ്രയാസമായതിനാലും ചീമേനിയിലെ സ്ഥലം ഒഴിവാക്കുകയായിരുന്നു.
ജില്ലയില്‍ 2 സബ് ഡിവിഷനുകളിലായി 16 പൊലീസ് സ്റ്റേഷനുകളുണ്ട്. ഇവിടങ്ങളില്‍ നിന്നായി വിവിധ കേസുകളിലെ പ്രതികളായവരെ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ കോടതികളില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു അയയ്ക്കുന്നതു കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ കോടതികളിലേക്കാണ്.
കഴിഞ്ഞ 6 മാസത്തിനുള്ളില്‍ കേസുകളിലെ പ്രതികളുടെ എണ്ണം കുറവാണെങ്കില്‍ മുന്‍ കാലങ്ങളിലാണെങ്കില്‍ ദിവസവും 10 ലേറെ റിമാന്‍ഡ് തടവുകാരെ ജയില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ കഞ്ചാവ്, ലഹരികടത്ത് കേസുകളിലെ പ്രതികളാണെങ്കില്‍ അവരെ പ്രത്യേക നിരീക്ഷിക്കണം. പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണം. അല്ലെങ്കില്‍ തടവു പുള്ളികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അക്രമങ്ങളും ജയിലില്‍ ഉണ്ടാകാറുണ്ട്.
കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജില്ലാ ജയിലാണുള്ളത്. ജയിലുകളില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ കാസര്‍കോട്ടെ ജയില്‍ പുള്ളികളില്‍ പലരെയും കണ്ണൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്. കോടതികളില്‍ ഹാജരാക്കുന്നതിനായി കണ്ണൂരില്‍ നിന്നാണ് തടവുകാരെയും ജില്ലകളിലെ കോടതികളിലെത്തിക്കുന്നത്.
ഹൊസ്ദുര്‍ഗ് സബ് ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയത് 2007 ലാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയോടു ചേര്‍ന്നു ചെമ്മട്ടംവയലിലാണ് ജില്ലാ ജയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജയില്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവില്‍ ജയിലിന്റെ സ്ഥലവും കെട്ടിടവും ആശുപത്രിക്കു കിട്ടിയാല്‍ ഏറെ ഗുണകരമാകും.
40 പുരുഷന്മാര് ഉള്‍പ്പെടെ 52 തടവ് പുള്ളികളെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളു. കോവിഡ് അല്ലാത്ത സമയങ്ങളില്‍ തടവുപുള്ളികളുടെ എണ്ണം ഇരട്ടിയിലേറെയാണ്. ജീവനക്കാരുടെ എണ്ണക്കുറവും ജീവനക്കാര്‍ക്കു ക്വാര്‍ട്ടേഴ്സ് സൗകര്യമില്ലാത്തതും വലയ്ക്കുന്നു. ഒരു ഏക്കര്‍ സ്ഥലമാണ് ജില്ലാ ജയിലിനുള്ളത്.
കാസര്‍കോട് നഗരത്തോടു ചേര്‍ന്നാണ് കാസര്‍കോട് സ്പെഷല്‍ ജയില്‍ പ്രവര്‍ത്തിക്കുന്നത്. 26 പുരുഷ തടവ് പുള്ളികളെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്നെ മുപ്പതിലേറെയുണ്ട്. മുന്‍കാലങ്ങളില്‍ ഇത് നൂറിലേറെയായിരുന്നു. സൗകര്യങ്ങള്‍ തീരെയില്ല. പഴഞ്ചന്‍ രീതിയിലുള്ള കെട്ടിടമാണിത്. ജീവനക്കാരുടെ കുറവുമുണ്ട്. ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് സൗകര്യമില്ല.
അതിനിടെ ജില്ലാ ജയിൽ സ്ഥാ പിക്കാൻ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കെ കുഞ്ഞിരാമൻ എം എൽ എ മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും
കത്തയച്ചു.