കാഞ്ഞങ്ങാട് പാണത്തൂര്‍ -മടിക്കേരി സമാന്തര പാതയ്ക്ക് പദ്ധതി പുതിയ റോഡ് ചാലിങ്കാലിൽ നിന്ന് മടിക്കേരി ദേശീയപാത വരെ വിശദപഠനത്തിന് മുഖ്യമന്ത്രിയുടെ നിർദേശം
കാഞ്ഞങ്ങാട്:ചുരുങ്ങിയ ചെലവില്‍ ദേശീയ പാതയിലെ ചാലിങ്കാലില്നിന്ന് കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയ്ക്ക് രണ്ടുമുതല്‍ നാലു കിലോമീറ്റര്‍ സമാന്തരമായി മലയോരത്ത് 98 കിലോമീറ്റര്‍ ദൂരം മടിക്കേരി ദേശീയപാതയിലേക്ക് നീളുന്ന പുതിയ പാതയ്ക്ക് നിര്‍ദേശം. കാണിയൂര്‍- കാഞ്ഞങ്ങാട് പാതയ്ക്കും സമാന്തരമാണ് പുതിയ റോഡ്.
പാണത്തൂര്‍ വരെ 35 കിലോമീറ്റര്‍ വരുന്ന ഈ പാത കടന്നു പോകുന്നത് ചാലിങ്കാല്‍ തുടങ്ങി കാഞ്ഞിരടുക്കം, കോടോം, കൊട്ടോടി, പെരുമ്പള്ളി, പൂക്കുന്നം, പൂക്കയം, ചാമുണ്ഡിക്കുന്ന്, ബളാന്തോട്, പാണത്തൂര്‍, കരിക്കേരി, മടിക്കേരി ദേശീയപാതയില്‍ പ്രവേശിക്കുന്ന വിധത്തിലാണ് അലയ്ന്‍മെന്റ്. നിലവില്‍ 121 കിലോമീറ്റര്‍ വരുന്നത് 98 കിലോമീറ്ററായി കുറയും. കര്‍ണാടകത്തിലെ നിലവിലുള്ള 68 കിലോ മീറ്റര്‍ പുതുക്കാന്‍ അംഗീകാരമായി.
കേരളത്തില്‍ വരുന്ന രണ്ടു വരി പാതയ്ക്ക് ഏകദേശം 650 കോടി രൂപ വരുമെന്നാണ് എസ്റ്റിമേറ്റ്. നിലവിലെ സംസ്ഥാന പാതയായ കാഞ്ഞങ്ങാട് – പാണത്തൂര്‍ പാത ദേശീയപാതയാക്കി മാറ്റിയാല്‍ വഴിയോരങ്ങളിലെ പുതിയതും പഴയതുമായ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് വന്‍ നഷ്ട പരിഹാരം കൊടുക്കേണ്ടി വരും. നിലവിലുള്ള കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡ് റസിഡന്‍ഷ്യല്‍ റോഡായി വികസിപ്പിക്കുകയുമാവാം.
ആനന്ദാശ്രമം, തലക്കാവേരി, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, സെന്‍ട്രല്‍ സര്‍വകലാശാല, ബേക്കല്‍ കോട്ട, റാണിപുരം എന്നിവ ഈ പാതകളുടെ സമീപമാണ്. നിര്‍ദേശങ്ങളും റൂട്ടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേരള മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കാസര്‍കോട് എംപി, നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്മാന് എന്നിവര്‍ക്ക് മാലക്കല്ല് സ്വദേശിയും സീനിയര്‍ പ്രൊജക്ട് എന്‍ജിനിയറുമായ ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചു. ബില്‍ഡപ്പ് കാസര്‍കോടിന്റെ വക്താവ് ഡോ. മജീദും കൂടെയുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന് വിശദപഠനത്തിന് പൊതുമരാമത്ത് സെക്രട്ടറിയെ ഏല്പിച്ചതായി ജോസ് കൊച്ചിക്കുന്നേലിനെ അറിയിച്ചിട്ടുണ്ട്.