പി ടി തോമസ് രാജിവച്ച് വിജിലൻസ് അന്വേഷണം നേരിടണം; നിലപാട് വ്യക്തമാക്കി സി പി എം
കൊച്ചി: അഞ്ചുമന ഭൂമി കളളപ്പണ ഇടപാടിൽ തൃക്കാക്കര എം.എൽ.എ പി.ടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സി.പി.എം. എം.എൽ.എയുടെ ഇടപെടൽ ക്രിമിനൽ കുറ്റമാണെന്നും എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.സ്ഥലം ഉടമയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പടെ പണമിടപാട് ചെക്ക് വഴി നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എം.എൽ.എ ഇടപെട്ടാണ് തുക കാശായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്. ഒരു കോടി മൂന്ന് ലക്ഷത്തിന്റെ ഇടപാട് എം.എൽ.എ ഇടപെട്ട് 80 ലക്ഷമാക്കി കുറച്ചു. നിയമവിരുദ്ധ ഇടപാടാണ് എം.എൽ.എ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.ഭീമമായ തുക പണമായി എവിടെനിന്ന് വന്നു എന്നത് അന്വേഷിക്കേണ്ടതാണ്. കളളപ്പണസംഘവുമായി എം.എൽ.എക്ക് ഉളള ബന്ധം എന്താണെന്ന് വ്യക്തമാക്കണം. ഇടപാടിൽ അദ്ദേഹം പങ്കാളിയാണോയെന്നും ഇടനിലക്കാരനാണോെന്നും വ്യക്തമാക്കണം. പിടിച്ചെടുത്ത കളളപ്പണത്തിന്റെ ഉറവിടം ഏതാണ് തുടങ്ങിയവ അന്വേഷിക്കേണ്ടതാണ്. സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും പൊലീസിനെയോ ആദായനികുതിവകുപ്പിനെയോ അറിയിച്ചില്ല. യഥാർഥത്തിൽ എം.എൽ.എയുടെ സുഹൃത്തായ പണക്കാരനുമായുള്ള ഒത്തുകളി ആയിരുന്നു വസ്തു ഇടപാട്. നിയമവിരുദ്ധമായ ഇടപാടുവഴി ഒമ്പതുലക്ഷത്തോളം രൂപ രജിസ്ട്രേഷൻവകുപ്പിനും നഷ്ടമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.