സ്വപ്ന വിദേശത്തേക്ക് 1,90,000 ഡോളർ കടത്തി; കസ്റ്റംസിന്റെ നിർണായക കണ്ടെത്തൽ, ചോദ്യം ചെയ്യൽ അവസാന ലാപ്പിൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയതായി കസ്റ്റംസ് കണ്ടെത്തൽ. യു.എ.ഇ കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി സ്വപ്ന ഡോളർ കടത്തിയത് എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ സ്വപ്ന ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. സമാന്തരമായി ശിവശങ്കറിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.ലൈഫ് മിഷൻ ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. അതിൽ നിന്നാണോ വിദേശത്തേക്ക് സ്വപ്ന ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് പരിശോധിച്ചുവരുന്നത്. എം.ശിവശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസമാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യുന്നത്.