അനിശ്ചിതാവസ്ഥക്ക് വിരാമം, ദേശീയപാതാ വികസനത്തിൽ കാസർകോട് അടക്കം 13,196 കോടിയുടെ 8 പദ്ധതി കൾക്ക് 13ന് തുടക്കം കുറിക്കും .അദാനി ഗ്രൂപ്പും കാസർകോട്ടേക്ക്
സ്പെഷ്യൽ റിപ്പോർട്ട്
കെ. എസ്. ഗോപാലകൃഷ്ണൻ
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി എട്ട് പദ്ധതിയിലായി 13,196 കോടിയുടെ നിർമാണ പ്രവൃത്തികൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ദേശീയപാത 66ന്റെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച കഴക്കൂട്ടം–-മുക്കോല ദേശീയപാത ചൊവ്വാഴ്ച പകൽ 11.30ന് വീഡിയോ കോൺഫറൻസിങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പൊതുമരാമത്തുമന്ത്രി ജി സുധാകരൻ എന്നിവർ മുഖ്യാതിഥിയാകും. ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണത്തിനും തുടക്കമിടും.
കാസർകോട് -കണ്ണൂർ ജില്ലകളിൽ പെടുന്ന ദേശീയപാത 66ന്റെ ആറ് റീച്ചിലെ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് ഒക്ടോബർ 13ന് നിർവഹിക്കുന്നത്. കാസർകോട് ജില്ലയിലെ തലപ്പാടി–- ചെങ്കള 39 കിലോമീറ്റർ–- 1981.07 കോടി രൂപ, ചെങ്കള–-നീലേശ്വരം 37.27 കിലോമീറ്റർ–- 1746.45 കോടി രൂപ, കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന പേ രോൽ –- തളിപ്പറമ്പ് 40.11 കിലോമീറ്റർ–- 3041.65 കോടി രൂപ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്–- മുഴപ്പിലങ്ങാട് 29.50 കിലോമീറ്റർ–- 2714 .60 കോടി രൂപ, കോഴിക്കോട് ജില്ലയിലെ പാലോളി, മൂരാട് പാലങ്ങൾ ആറുവരിയായി പുനർനിർമിക്കൽ–- രണ്ട് പാലത്തിനുംകൂടി 210.21 കോടി രൂപ, വടകര–- അഴിയൂർ–- വെങ്ങളം 40.80 കിലോമീറ്റർ–- 3219.47 കോടിരൂപ, കോഴിക്കോട്–- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് 28.4 കിലോമീറ്റർ–- 1853.42 കോടിരൂപ എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്.
കാസർകോട് ജില്ലയിൽ ദേശീയ പാതാ വികസനത്തിന് 94 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും വിവിധ ആരാധനാലയങ്ങളും ജില്ലയിൽ ഏറ്റെടുത്തു. കാസർകോട്ടെ സി പി സി ആർ ഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥലവും ഇതിൽ പെടും. ഇരുവശങ്ങളിലുമായി 4.61ഏക്കർ ഭൂമിയാണ് സിപിസി ആർ ഐ എൻ എച്ച് അതോറിട്ടിക്ക് കൈമാറുന്നത്. 2200പേർക്ക് ഇതിനകം നഷ്ട പരിഹാര തുക കൈമാറി. ചിലത് ആർബിട്രേഷൻ അഭിമുഖീ കരിക്കുന്നുണ്ട്. ഇതിന്റെ നൂലാമാ ലകൾ ഉടൻ തീരും.
റോഡിന്റെ നിർമാണ പ്രവൃത്തി അദാനി ഗ്രൂപ്പും ആന്ധ്രയിലെ മേഘാ കാൻസ്ട്രക്ഷൻസും അടക്കമുള്ള വൻകിട കമ്പനികളാണ് ഏറ്റെറ്റുത്തിട്ടുള്ളത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു, സ്പെഷ്യൽ ഓഫീസർ നാരായണൻ പൂച്ചക്കാട്, ഡെ. കളക്ടർ അജേഷ് എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ ദേശീയ പാതാ വികസനത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്നത്.
അതേസമയം ഭൂമി ഏറ്റെടുക്കാൻ തുടർനടപടി സ്വീകരിക്കാതെ വഴിമുട്ടിനിന്ന തലപ്പാടി–- കഴക്കൂട്ടം ദേശീയപാതയുടെ വികസനത്തിന് വഴിതുറന്നത് എൽഡിഎഫ്സർക്കാറിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയായി വിലയിരുത്തപ്പെട്ടുകഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി പിന്മാറിയ പദ്ധതിയാണിത്. വിജ്ഞാപന കാലാവധി അവസാനിച്ച് തുടർനടപടി അനിശ്ചിതമായതിനെത്തുടർന്നായിരുന്നു പിന്മാറ്റം.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്. ദേശീയപാത അതോറിറ്റി അലൈൻമെന്റുകൾക്ക് അന്തിമ രൂപം നൽകുകയും സംസ്ഥാന സർക്കാർ ഭൂമിയെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്തു. ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും പൊതുമരാമത്തുമന്ത്രിയും അവലോകനം നടത്തി. ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയർമാൻ എന്നിവരെ കണ്ട് ചർച്ച നടത്തി. സംസ്ഥാന സർക്കാർ ചെയ്യേണ്ട എല്ലാം ചെയ്തുകൊടുത്തു. ഭൂമി ഏറ്റെടുക്കൽ നടപടി ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനുമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓഫീസുകൾ തുറന്നു. പദ്ധതി യാഥാർഥ്യമാക്കാൻ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ നിരന്തരം നടത്തിയ ഇടപെടലും 13,196 കോടിയുടെ പദ്ധതി സാക്ഷാൽക്കരിക്കാൻ നിർണായകമായി.