കള്ളപ്പണ വേട്ടക്കിടയിൽ ഇറങ്ങി ഓടിയെന്ന വാർത്ത വ്യാജം , ആരോപണം നിഷേധിച്ച് പി.ടി. തോമസ് എം എൽ എ
കൊച്ചി: കള്ളപ്പണ ഇടപാടിനിടെ ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയപ്പോൾ താൻ ഇറങ്ങി ഓടി എന്ന പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പി.ടി. തോമസ് എംഎൽഎ. തന്റെ മുൻ ഡ്രൈവറുടെ ഭൂമി ഇടപാടിലെ തർക്കം പരിഹരിക്കാൻ അഞ്ചുമന അമ്പലത്തിനടുത്തുള്ള വീട്ടിൽ പോയിരുന്നു.
അവിടെ നിന്ന് ചർച്ചകൾക്കു ശേഷം ഇറങ്ങി കാറിലേക്ക് കയറാൻ പോകുമ്പോൾ ചിലർ വീട്ടിലേലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎൽഎ ഓഫിസിൽ എത്തിയ ശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും റെയ്ഡ് നടന്നതും അറിയുന്നതെന്നും എംഎൽഎ പറഞ്ഞു. ഇക്കാര്യങ്ങൾ പാലാരിവട്ടത്ത് എംഎൽഎ ഓഫിസിൽ മാധ്യമപ്രവർത്തകരോട് വിശദീകരിക്കാമെന്നും എംഎൽഎ അറിയിച്ചിട്ടുണ്ട്.
ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ കൈയിൽ നിന്നാണു പണം പിടിച്ചെടുത്തത്. ഇടപ്പള്ളിയിൽ 3 സെന്റും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു.
കരാർ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാൾ ഇടപ്പള്ളിയിൽ, വിൽപനയ്ക്കു വച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാൻ ഏജന്റിനോട് ആവശ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.