അധികൃതരെ വട്ടംകറക്കി സർക്കാർ ജീവനക്കാരൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറാകാതെ കോവിഡ് ബാധിതൻ
ചെറുവത്തൂർ : കോവിഡ് ബാധിതനായ ജീവനക്കാരനെ ആശുപത്രിയിലാക്കാനുള്ള പോലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രമം നടന്നില്ല. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന് മൂന്നുദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ചികിത്സയ്ക്ക് വിധേയനായതിന് പിന്നാലെ ജീവനക്കാർ സ്വയം നിരീക്ഷണത്തിലായി.
ഇതിൽ മൂന്നുപേർ കേന്ദ്രത്തിലെ ഹോസ്റ്റൽ മുറിയിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇവരിൽ തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സ്ഥാപന മേധാവി ആവശ്യപ്പെട്ടതുപ്രകാരം പോലീസെത്തി ആശുപത്രിലേക്ക് മാറ്റാൻ ശ്രമം നടത്തി.
എന്നാൽ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പ് അധികൃതരും പോലീസും വീണ്ടുമെത്തി. മുറിയുടെ വാതിൽ തുറക്കാൻ ജീവനക്കാരൻ തയ്യാറായില്ല. ഇതേത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിൽനിന്ന് അധികൃതർ പിന്മാറി.കെ.എസ്.എഫ്.ഇ. ചെറുവത്തൂർ ശാഖ അടച്ചു
ചെറുവത്തൂർ : ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെ.എസ്.എഫ്.ഇ. ചെറുവത്തൂർ ശാഖ അടച്ചിട്ടു. മറ്റു ജീവനക്കാർ വെള്ളിയാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകും. അണുനശീകരണത്തിനുശേഷം തിങ്കളാഴ്ച സ്ഥാപനം തുറക്കും.