കാസർകോടിനെ കൈവിടില്ല, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ടാറ്റാ ആസ്പത്രി പ്രവര്‍ത്തനം തുടങ്ങും. മന്ത്രി.കെ കെ ശൈലജ.
നീലേശ്വരം : കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് ചട്ടഞ്ചാലിൽ നിര്‍മിച്ചുനല്‍കിയ ആസ്പത്രിയുടെ പ്രവര്‍ത്തനം പുതിയ തസ്തികകള്‍ സൃഷ്ടിച്ച് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആസ്പത്രിയുടെ പുതിയ കെട്ടിടസമുച്ചയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ ജീവനക്കാര്‍ പരിമിതമായ സാഹചര്യമാണ് ജില്ലയിലുള്ളത്. അതിനാല്‍ ആസ്പത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ ധനകാര്യവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാസര്‍േകാട് മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 293 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്. എങ്കിലും പുതുതായി ഡോക്ടര്‍മാര്‍ വരാത്തത് പ്രതിസന്ധിയാണ്. എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി., കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, പ്രൊഫ. കെ.പി. ജയരാജന്, ഡോ. എ. ജമാല്‍ അഹമ്മദ്, പി. കരുണാകരന്, വി. ഗൗരി, പി. മനോഹരന്, പി. ഭാര്‍ഗവി, എം. സാജിത എന്നിവര്‍ സംസാരിച്ചു.
വികസനത്തിന് 15 കോടി
നീലേശ്വരം താലൂക്ക് ആസ്പത്രിയുടെ വികസനത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 2.13 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഐ.പി. ബ്ലോക്ക് നിര്‍മിച്ചത്.