കാസർകോട്ടെ പത്ത് പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് പദ്ധതി ആരംഭിച്ചു*
കാസർകോട്: സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെയും സുതാര്യമായും ജനങ്ങളിലേക്കെത്തിക്കാനുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) പദ്ധതി ജില്ലയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. തദ്ദേ ശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീന് അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണത്തിന്റെ 25ാം വാര്‍ഷികത്തില്‍ കൂടുതല്‍ നേട്ടങ്ങളുമായി മുന്നേറുകയാണ് കേരളമെന്ന് മന്ത്രി എ സി മൊയ്ദീന് പറഞ്ഞു. അധികാരവികേന്ദ്രീകരണത്തില്‍ സംസ്ഥാനം എന്നും രാജ്യത്തിന് മാതൃകയായിട്ടുണ്ട്. ഐഎല്‍ജിഎംഎസ് സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്കെത്തും. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, കള്ളാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, മീഞ്ച, മധൂര്‍, പൈവളിഗെ, വോര്‍ക്കാടി എന്നീ പഞ്ചായത്തുകളിലാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ചില പഞ്ചായത്തുകളില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നേരത്തേ ആരംഭിച്ചിരുന്നു. ജനന മരണ രജിസ്ട്രേഷന് അടക്കം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഐഎല്‍ജിഎംഎസിലൂടെ സാധ്യമാകുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബര്‍ ചെയര്മാന് വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ആര് സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അഡ്വ. തുളസി ഭായ്, മേയര്‍ കൗണ്‍സില്‍ പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍ ചെയര്മാന് വി വി രമേശന്, എസ്ആര്‍ജി ചെയര്മാന് കെ എന്‍ ഹരിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് അധ്യക്ഷന്മാര് നേതൃത്വം നല്കി. പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.