വൈകരുത്, ചട്ടഞ്ചാൽ ടാറ്റാ ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കണം: കെ ജി എം ഒ എ
കാസർകോട്: ചട്ടഞ്ചാൽ ടാറ്റാ ആശുപത്രിയിൽഉടൻ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിച്ച് കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു.
അതോടൊപ്പം ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് വിദഗ്ദ്ധ ചികിൽസക്ക് വെൻ്റിലേറ്ററും ഐസിയു കെയർ ഉൾപ്പടെയുടെയുളള അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചുകൊണ്ട് ടെർഷിയറി കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ ജില്ലയിൽ കോവിഡ് രോഗികൾക്ക് വിദഗ്ദ ചികിൽസാ സൗകര്യങ്ങളില്ല.
രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളേജിലേക്കോ മാറ്റുകയാണ് ചെയ്യുന്നത്. പലപ്പോഴും രോഗി ബാഹുല്യം കാരണം പരിയാരം മെഡിക്കൽ കോളേജിൽ രോഗികളെ സ്വീകരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷവും ഉണ്ടാകാറുണ്ട്. കോവിഡ് രോഗികൾ ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു ടെർഷിയറി കെയർ സെൻ്റർ ഉണ്ടാവുക എന്നത് ജില്ലയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.
അല്ലെങ്കിൽ ജില്ലയിലെ കോവിഡ് മരണ നിരക്ക് ഇനിയും ഉയരുക തന്നെ ചെയ്യും.
ഇതോടൊപ്പം ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിയമിതരായ ഡോക്ടർമാരെ മറ്റു മെഡിക്കൽ കോളേജിൽ ജോലി ക്രമീകരണം വഴി മാറ്റി നിയമിക്കുന്നത് ജില്ലയിലെ ആരോഗ്യ മേഖലയുടെ സ്ഥിതി കൂടുതൽ വഷളാക്കും.
ടാറ്റാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിക്കാനും മെഡിക്കൽ കോളേജ് ആശുപത്രിയെ വിദഗ്ദ ചികിൽസാ സൗകര്യങ്ങളുള്ള ടെർഷിയറി കെയർ സെൻ്റർ ആക്കാനും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര നീക്കം ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബഹുജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ യോജിച്ചു കൊണ്ട് ശക്തമായ സമ്മർദം സർക്കാരിൽ ചെലുത്തണമെന്നും കെ ജി എം ഒ എ കാസർകോട് ജില്ല ഘടകം പ്രസിഡണ്ട് ഡോ മുഹമ്മദ് എം, സെക്രട്ടറി
ഡോ. അരുൺ റാം എന്നിവർ ആവശ്യപ്പെട്ടു.