ഇടനിലക്കാരില്ലാതെ ഇനി കാർഷികോല്പന്നങ്ങൾ വാങ്ങാം, വിൽക്കാം. കാസർകോടിന്റെ സുഭിക്ഷ കേരളം ആപ് പ്രകാശനം ചെയ്തു. പദ്ധതി ഇന്ത്യയിൽ ആദ്യം
കാസർകോട് :കർഷകന് ഇടനിലക്കാരില്ലാതെ സ്വന്തം കാർഷികോല്പന്നങ്ങൾ വിൽപന നടത്തുന്നതിന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്ത സുഭിക്ഷ കെ എസ് ഡി ആപ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിൽ നിന്ന് കളക്ടറുടെ ക്യാമ്പ് ഹൗസിൽ വിളഞ്ഞ പപ്പായ സുഭിക്ഷആപ്പ് ഉപയോഗിച്ച് വില കൊടുത്ത് വാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറാണ് ഉദ്ഘാടനം ചെയ്തത്.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ഭരണ സംവിധാനം കർഷകർക്കു വേണ്ടി ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് മൊബൈൽ ആപ് ഒരുക്കുന്നത്. സ്റ്റാർട്ട് അപ് മിഷൻ്റെ ഭാഗമായാണ് സുഭിക്ഷ ആപ് വികസിപ്പിച്ചത്. ജിപിഎസ് ലൊക്കേഷൻ സാങ്കേതിക സംവിധാനം ഉപയോഗിച്ച് ആവശ്യക്കാർക്ക് കൃഷിയിടത്തിൽ നേരിട്ടെത്തി ന്യായമായ വിലയ്ക്ക് ഉല്പന്നം സ്വന്തമാക്കാമെന്നതാണ് സവിശേഷത. ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതാക്കാനാകും. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്
ലോക് ഡൗൺ കാലത്ത് ജില്ലയിലെ കർഷകർക്ക് ഉല്പന്നങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു രൂപകല്പന ചെയ്ത പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ യാഥാർത്ഥ്യമാകുന്നത്. വിള നശിച്ചുപോകുമെന്ന ഭയത്തിൽ കിട്ടിയ വിലയ്ക്ക് നഷ്ടം സഹിച്ച് വിൽപന നടത്തുന്ന കർഷകരുടെ ദുരവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും. മൊബൈൽ ഫോണുകളിൽ പ്ലേ സ്റ്റാറി ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതിനാൽ എല്ലാ നഗര ഗ്രാമപ്രദേശങ്ങളിലും ഈ സംവിധാനത്തിൻ്റെ ഗുണഫലം ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു