ഒന്നുമറിയാത്ത കേന്ദ്രം, കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ എത്ര ? അറിയില്ലപോലും. എന്നാൽ ഐഎംഎയ്ക്ക് ഉത്തരമുണ്ട് : 382 പേര്
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വഴിയില്‍ വീണു മരിച്ച കുടിയേറ്റ തൊഴിലാളികളുടെമാത്രമല്ല, കോവിഡിനോട് പൊരുതി മരിച്ച ഡോക്ടര്‍മാരുടെ കണക്കും കേന്ദ്രസര്‍ക്കാരിനറിയില്ല. കേന്ദ്രത്തിന്റെ ദയാരഹിത നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) രംഗത്തുവന്നു. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ച 382 ഡോക്ടര്‍മാരുടെ പട്ടികയും പുറത്തുവിട്ടു. കോവിഡ് പോരാട്ടത്തില്‍ ഇത്രയും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന് നഷ്ടപ്പെട്ട മറ്റൊരുരാജ്യമില്ല. എന്നിട്ടും ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയിലില്ല. ജീവത്യാഗം ചെയ്ത ആരോഗ്യപ്രവര്‍ത്തകരോട് കേന്ദ്രം നിസ്സംഗത പുലര്‍ത്തുകയാണെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാരെക്കുറിച്ച് ഒറ്റവാക്കും പറയാതെയാണ് പാര്‍ലമെന്റില്‍ ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പ്രസ്താവന നടത്തിയത്. കേന്ദ്രത്തിന്റെ കൈയില്‍ കണക്കില്ലെന്നും പൊതുജന ആരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങള്ക്കുകീഴിലാണെന്നുമാണ് സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേ പറഞ്ഞത്. പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവ നടപ്പാക്കാനുള്ള ധാര്‍മിക അധികാരംതന്നെ ഇതോടെ കേന്ദ്രത്തിന് നഷ്ടമായി.
കോവിഡിനെതിരായ പോരാളികളെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിശേഷിപ്പിക്കുമ്പോള്തന്നെ അവര്‍ക്കും കുടുംബങ്ങള്‍ക്കും അര്‍ഹമായ ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. ഭാഗികവും പ്രതികൂലവുമായ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാശ്രയ കുടുംബങ്ങള്‍ക്കായ് മുന്നോട്ടുവയ്ക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.