ജ്വല്ലറി തട്ടിപ്പിനു പിന്നാലെ നികുതി വെട്ടിപ്പും ; എം സി ഖമറുദീന് എംഎല്‍എയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നോട്ടീസ്, വിവരങ്ങൾ പുറത്തുവിട്ട് ദേശാഭിമാനി.
കാസർകോട് :ചരക്ക് സേവന നികുതിയില്‍ വെട്ടിപ്പ് നടത്തിയതിന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്മാന് എം സി ഖമറുദീന് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നോട്ടീസ്. പയ്യന്നൂരിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം വിറ്റ വകയിലുള്ള നികുതിയും പിഴ പലിശയും അടക്കം 1,39,506 രൂപ പലതവണ നോട്ടീസ് നല്‍കിയിട്ടും അടച്ചില്ല. ഇതിനാലാണ് പയ്യന്നൂരിലെ ചരക്ക് സേവന നികുതി വിഭാഗം ഓഫീസ് സ്വത്ത് കണ്ടുകെട്ടാന്‍ നോട്ടീസ് നല്‍കിയത്. കാസര്‍കോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ചെറുവത്തൂര്‍ ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും നികുതി അടക്കാനുണ്ട്. പയ്യന്നൂരിലെ ജ്വല്ലറിയിലേതുള്‍പ്പെടെ 1,43,25,337 രൂപയാണ് അടക്കാനുള്ളത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെയാണ് ജ്വല്ലറിയുടെ മറവില്‍ 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പും പുറത്തുവന്നത്. ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ ചരക്ക് സേവന നികുതി വിഭാഗം എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. തുകയ്ക്കായി അധികൃതര്‍ നിരവധി ശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് റവന്യു റിക്കവറിക്ക് വില്ലേജ് ഓഫീസര്‍ക്ക് നോട്ടീസയച്ചത്. കോവിഡ് വ്യാപനത്തിന് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമീഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത സ്വര്‍ണവും വെള്ളിയും വില്പന നടത്തിയതായി കണ്ടെത്തിയിരുന്നു. ആഗസ്ത് 30നകം പണം അടയ്ക്കണമെന്ന് നിര്‍ദേശവും നല്കി. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് സമയവും നല്‍കിയിരുന്നു. പിഴ അടച്ചുതീര്‍ക്കേണ്ട തിയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനംകൂടി ചേര്‍ത്ത് തുക പുതുക്കി നിശ്ചയിച്ച് നോട്ടീസയച്ചു. വീഴ്ച വരുത്തിയാല്‍ 100 ശതമാനം പിഴ ചുമത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഇതിനും മറുപടി നല്‍കാതെ വന്നതോടെയാണ് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയത്.
അതിനിടെ ബിജെപി, ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ദുരൂഹത പടരുന്നു.
കാസര്‍കോടുനിന്നുള്ള മുസ്ലിംലീഗ് നേതാവും ബിജെപിയുടെ സംസ്ഥാന നേതാവും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹത. കാസര്‍കോട് ലീഗ് എംഎല്‍എയുടെ ജ്വല്ലറി തട്ടിപ്പുകേസില്‍ മധ്യസ്ഥനായ നേതാവാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ടിയെ പ്രതിനിധാനം ചെയ്യുന്ന കൊച്ചിയിലെ നേതാവും തമ്മിലായിരുന്നു എറണാകുളത്തെ കൂടിക്കാഴ്ച.
ബിജെപിയല്ല മുഖ്യ ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പുറത്തുവന്നതും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന ആരോപണവും ശക്തമായ സാഹചര്യത്തില്‍ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഖമറുദ്ദീന് എംഎല്‍എയുടെ സ്വര്‍ണതട്ടിപ്പ് കേസും ചര്‍ച്ചയായതായി അറിയുന്നു.
അതേസമയം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളും കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.