മഹത്തുക്കളെ പെറ്റുവളർത്തിയ നാട്ടിൽ ഉറ്റവന് ആറടി മണ്ണില്‍ ഇടംനല്കി ഡി വൈ എഫ് ഐ
കൊടക്കാട് :കോവിഡ് ബാധിച്ച് മരിച്ച മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനിടമില്ലാതെ മോര്‍ച്ചറിയില്‍ കിടന്നത് നാല് ദിവസം. ഒടുവില്‍ കൊടക്കാട്ടെ നന്മഗ്രാമത്തില് യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐ ചിതയൊരുക്കി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അറക്കത്തട്ട് സ്വദേശി ജോസിന്റെ മൃതദേഹമാണ് ഡിവൈഎഫ്ഐ ഏറ്റുവാങ്ങി സംസ്കരിച്ചത്. ഈസ്റ്റ് എ ളേരി പഞ്ചായത്തില്‍ പൊതുശ്മശാനങ്ങളില്ലാത്തതിനാലാണ് കുടുംബം പ്രതിസന്ധിയിലായത്. സംഭവമറിഞ്ഞു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ടി ശ്രീനിവാസന് എന്നിവര്‍ ഇടപെട്ടു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം വി സുജിത്ത് വഴിയാണ് അട്ടക്കുഴിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയത്. ജോസിന്റെ സഹോദരങ്ങളായ വിനോദ് ഡേവിഡ്, ബിനീഷ് ഡേവിഡ്, സിപിഐ എം അറക്കത്തട്ട് ബ്രാഞ്ച് സെക്രട്ടറി മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി കൊടക്കാട്ടെ പൊതു ശ്മശാനത്തിലെത്തിച്ചു. സുജിത്ത് കൊടക്കാട്, വി വി ശൈലേഷ്, ടി പ്രസാദ്, കെ ശ്രീയേഷ്, പി വൈശാഖ് എന്നിവര്‍ സംസ്കാരത്തിന് നേതൃത്വം നല്കി. മൃതദേഹം ഉറ്റവരെപ്പോലെ ഏറ്റെടുത്ത ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ് ജോസിന്റെ കുടുംബം. 2005 ലാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ അട്ടക്കുഴിയില്‍ പൊതുശ്മശാനം നിര്‍മിച്ചത്. പന്തിഭോജനത്തിലൂടെ നവോത്ഥാന ചരിത്രത്തില്‍ ഇടംനേടിയ ഗ്രാമമാണ് കാസർകോട് ജില്ലയിലെ കൊടക്കാട്.