കർണാടകയിൽ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജീവപര്യന്തം
ഉഡുപ്പി: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കടേക്കര്‍ ഗ്രാമത്തിലെ പട്ടേല്‍ തോട്ടയില്‍ താമസിക്കുന്ന യോഗേഷി (32) നെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013ല്‍ മാല്‍പെ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ പട്ടേല്‍ തോട്ടയില്‍ രഞ്ജിത (19) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന യോഗേഷ് അയല്പക്കത്ത് താമസിക്കുന്ന രഞ്ജിതയെ പ്രണയിക്കാനും വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നു. പ്രണയാഭ്യര്‍ഥനയുമായി യോഗേഷ് പിന്തുടര്ന്നെങ്കിലും രഞ്ജിത വഴങ്ങിയില്ല. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 2013 സെപ്തംബര്‍ 29 ന് രഞ്ജിത യോഗേഷിനെതിരെ പൊലീസില്‍ പരാതി നല്കി. ഇതില്‍ പ്രകോപിതനായ യോഗേഷ് 2013 നവംബര്‍ 27ന് രാവിലെ 9.30 ഓടെ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ രഞ്ജിതയെ പിന്നില്‍ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് 2013 ഡിസംബര്‍ 1ന് പ്രതിയെ അറസ്റ്റ് ചെയ്തു. 2014ഫെബ്രുവരി 14നാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ പൂര്‍ത്തിയായി 2020 സെപ്തംബര്‍ 14ന് യോഗേഷിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു