250 കോടി യെസ് ബാങ്കിൽ.. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബി സിഇഒയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
സ്വര്‍ണക്കടത്തിന് പിന്നാലെയാണ് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കിഫ്ബിക്കെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നത്. അന്വേഷണം നടക്കുന്ന കാര്യം രാജ്യസഭയിലാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.