ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്തംബർ 30ന്; അദ്വാനിയടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണം
ന്യൂഡൽഹി : രാജ്യം ഉറ്റുനോക്കുന്ന ബാബറി മസ്ജിദ് തകർത്ത ക്രിമിനൽ കേസിൽ ഈ മാസം 30ന് കോടതി വിധി പറയും. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിക്കുക. എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങി 32 പേരാണ് കേസിലെ പ്രതികൾ. കേസിൽ വിചാരണ പൂർത്തിയാക്കി സെപ്തംബർ 30നുള്ളിൽ വിധി പുറപ്പെടുവിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
1992 ഡിസംബർ ആറിനാണ് ഹിന്ദുത്വ വർഗീയവാദികൾ ബാബറി മസ്ജിദ് തകർത്തത്. പള്ളി തകർക്കപ്പെടുമ്പോൾ അദ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഗൂഢാലോചന നടത്തിയതായാണ് കേസ്. പള്ളി തകർക്കുന്നതിനുമുമ്പും പിൻപും ആയിരക്കണക്കിന് നിരപരാധികളുടെ രക്തം ചിന്തിയ നിരവധി കലാപങ്ങൾക്ക് അയോധ്യ വഴിമരുന്നിട്ടു.