അബ്ക്കാരി കേസിൽ തർക്കം മാങ്കുളത്ത് ആദിവാസിയെ വെട്ടിക്കൊന്നു
ഇടുക്കി : അബ്കാരി കേസിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി വെട്ടേറ്റുമരിച്ചു. മാങ്കുളം അമ്പതാംമൈല്‍ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്മണ(54)നാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുമ്പുപാലം പുല്ലാട്ട്മൂഴില് ഇക്ബാലി(55)നെതിരേ പോലീസ് കേസെടുത്തു.
ഇയാള്‍ ഒളിവിലാണ്. ഇക്ബാലിന്റെ ഭാര്യ ചിക്കണംകൂടി സ്വദേശിനി രതി(ലഷീദ-30)ക്കും വെട്ടേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു മൂന്നാര്‍ പോലീസ് പറയുന്നത് ഇങ്ങനെ: ഇക്ബാലും ലക്ഷ്മണനും അടുത്തടുത്ത വീടുകളിലാണു താമസം. കഴിഞ്ഞ മാസം ഇവരുടെ ഷെഡില്‍ നിന്നും 330 ലിറ്റര്‍ കോട അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഇക്ബാലിനെയും ലക്ഷ്മണനേയും പ്രതിചേര്‍ത്ത് കേസ് എടുത്തു. എന്നാല്‍ ലക്ഷ്മണന് തന്നെ കുടുക്കിയതാണെന്നായിരുന്നു ഇക്ബാലിന്റെ വിശ്വാസം. ലക്ഷ്മണന്റെ പക്ഷത്താണു ലഷീദയെന്നും ഇക്ബാല്‍ കരുതി. ഇതിന്റെ പേരില്‍ ഇന്നലെ ഇക്ബാലും ലഷീദയും തമ്മില്‍ വഴക്കുണ്ടാകുകയും ലഷീദയെ ഇക്ബാല്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഇവരുടെ വീട്ടിലെത്തിയ ലക്ഷ്മണനെ ഇക്ബാല്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വനത്തില്‍ ഒളിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ലഷീദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടിമാലി ഇരുമ്പുപാലം സ്വദേശിയായ ഇക്ബാല്‍ നാല് വര്‍ഷം മുമ്പാണ് ചിക്കണംകുടിയില്‍ എത്തിയത്. ഇവര്‍ക്ക് ഒരുകുട്ടിയുമുണ്ട്. ഇരുമ്പുപാലത്തും ഇയാള്‍ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് ഇക്ബാലും ലക്ഷ്മണനുമെന്നു പോലീസ് പറഞ്ഞു. മല്ലികയാണ് ലക്ഷ്മണന്റെ ഭാര്യ. മക്കള്‍: വിജയന്, വിജിമോള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നാര്‍ ഡിവൈ.എസ്.പി രമേശ്കുമാര്‍, സി.ഐ. സുമേഷ് സുധാകരന്, നൗഷാദ്, ഷാജി എന്നിവരുടെ നേത്യത്വത്തിലാണ് അനേ്വഷണം.