ഉപ്പളയില്‍ 18 ലക്ഷത്തിന്റെ പഴയ കറന്‍സികള്‍ പിടികൂടി; നോട്ടുകൾ കൈമാറാനെത്തിയ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
കാസര്‍കോട്: ഉപ്പളയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ 18 ലക്ഷത്തോളം രൂപയുടെ നിരോധിത കറന്‍സികള്‍ പിടികൂടി സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കറന്‍സികള്‍ കൈമാറാനെത്തിയ ടാറ്റാ സുമോ വാഹനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നെന്ന് പോലീസ് പറഞ്ഞു. അതേ സമയം കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. നിരോധിത നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉത്തരവിട്ടിരുന്നു.
സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിരോധിത നോട്ടുകള്‍ എവിടെ നിന്നു കിട്ടി, ആര്‍ക്കു കൈമാറാനാണ് എന്നിവ ഉള്‍പ്പെടെ അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറുകളില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന എട്ടു പേര് രക്ഷപ്പെട്ടിരുന്നു. മറ്റൊരു സംഘം പോലീസിനെ വെട്ടിച്ച് കാറില്‍ കടനന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാസര്‍കോട്- മംഗളൂരു ദേശീയപാത ഉപ്പളയില്‍ നിന്നാണ് കാറുകളും 17.89 ലക്ഷം രൂപയുടെ നിരോധിച്ച (ആയിരത്തിന്റെ) നോട്ടുകളും പിടികൂടിയത്. ഹൈവേ പോലീസ് എസ്ഐ കെ.പി.വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ്ങിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ മൂന്നു വാഹനങ്ങള്‍ കണ്ടത്.
പോലീസ് വാഹനം നിര്‍ത്തുമ്പോഴേക്കും കടത്ത് സംഘാംഗങ്ങളും ഇതു വാങ്ങാനെത്തിയവരും രക്ഷപ്പെടുകയായിരുന്നു. ഒരു കാറില്‍ 12,89 ലക്ഷത്തിന്റെയും മറ്റേ കാറില്‍ അഞ്ചു ലക്ഷത്തിന്റെയും 1000 രൂപയുടെ നിരോധിത കറന്‍സികളാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന്റെ 17 കെട്ടുകളും 89000 ത്തിന്റെ മറ്റൊരു കെട്ടുമാണ് പ്ലാസ്റ്റിക് കവറുകളിലായി കാറില്‍ സൂക്ഷിച്ചിരുന്നത്. ഓടി രക്ഷപെട്ടവരെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരുലക്ഷം രൂപയുടെ പഴയ കറന്‍സിക്ക് 50000 രൂപ നല്കുന്ന സംഘത്തിന്റെ പണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കൈമാറാനെത്തിയ വാഹനത്തിന്റെ ഉടമയുടെ വിവരം പോലീസിന് ലഭിച്ചതായാണ് വിവരം. പിടികൂടിയ രണ്ടുപേരെ വിട്ടയച്ചെങ്കിലും ഇവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയാണ്.