ലോകത്ത് മികച്ച കാഴ്ചപ്പാടുള്ള 50 ചിന്തകരില്‍ കെ കെ ശൈലജ ഒന്നാമത്; ബ്രിട്ടീഷ് മാഗസിന്റെ പട്ടികയില്‍ രണ്ടാമത് ജസിന്ത അര്‍ദെന്‍
ന്യൂഡൽഹി : പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്പെക്ടിന്റെ ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള ചിന്തകരുടെ പട്ടികയില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് പട്ടികയില്‍ രണ്ടാമതാണ്. അന്‍പത് പേരടങ്ങുന്നതാണ് പട്ടിക. ‘കൊവിഡ് 19 യുഗ’ത്തിനായുള്ള പട്ടികയാണ് ഇതെന്ന് പ്രോസ്പെക്ട് മാഗസിന് കുറിക്കുന്നു. വളരെ വിശദമായാണ് മാസിക കെ കെ ശൈലജയെ അടയാളപ്പെടുത്തിയിരിക്കുന്നത്.
കെകെ ശൈലജ ഒരു കമ്മൂണിസ്റ്റാണ്. സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്.നിപ്പക്കെതിരേ നടത്തിയതും ഇപ്പോള്‍ കൊവിഡിനെതിരേ നടത്തുന്നതുമായ പ്രവര്‍ത്തനങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
വൈറസിന്റെ വരവിനെ മുന്‍കൂട്ടിക്കണ്ട് കെ കെ ശൈലജ വേണ്ട മുന്‍കരുതലുകളെടുക്കുകയും അതിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്തു. വൈറസ് കേരളത്തിലെത്തിയപ്പോള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കര്‍ശനമായ നിരീക്ഷണവും ക്വാറന്റൈനും നടപ്പാക്കി. കൃത്യമായ പ്രസ്താവനകളിലൂടെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറി. ഔദ്യോഗിക യോഗങ്ങളൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നുവെന്നും ലേഖനം പറയുന്നു.
ശൈലജ മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ കേസുകളുടെ എണ്ണം വര്‍ധിച്ചു. എങ്കിലും ബ്രിട്ടണുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് വളരെ കുറവാണ്. വരാന്‍ പോകുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും തരണം ചെയ്യാന്‍ ശൈലജയുടെ നടപടികള്ക്കാകും. നിപ്പ മഹാരോഗം പടര്‍ന്നുപിടിച്ച കാലത്ത് ശൈലജ മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തതായി ലേഖനം വിശദീകരിക്കുന്നു.
മികച്ച നേതൃപാടവം തന്നെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത അര്ദെനെയും പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. ബംഗ്ലാദേശി ആര്‍കിടെക്ട് ആയ മറീന ടെബാസമാണ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ ഫിലോസഫര്‍ കോണല്‍ വെസ്റ്റാണ് നാലാം സ്ഥാനത്ത്.