കാസർകോട് നഗര മധ്യത്തിൽ കുന്നിടിച്ച് കെട്ടിപ്പൊക്കുന്ന കെട്ടിടത്തിൽ അടിമുടി അഴിമതി, വിജിലൻസ് പരിശോധന നടത്തി പുറത്തെടുത്തത് നടുക്കുന്ന വിവരങ്ങൾ. പകൽക്കൊള്ളക്ക് ചൂട്ടുപിടിച്ചത് കാസർകോട് മുനിസിപ്പൽ ഓഫീസ്
കാസർകോട് : എം ജി റോഡിൽ അമെയ് കോളനിയിലെ വീടുകൾക്ക് ഭീഷണിയായി മണ്ണെടുത്തുള്ള കെട്ടിടനിർമാണം നിയമം ലംഘിച്ചാണെന്ന് വിജിലൻസ് സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് വൻതോതിൽ മണ്ണെടുത്തത്. കുന്നിടിച്ച് മണ്ണെടുക്കുമ്പോൾ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് വീടുകൾക്ക് വൻ ഭീഷണിയായത്. മഴ ശക്തമായപ്പോൾ മണ്ണിടിയാൻ തുടങ്ങിയതോടെ ഇവിടെ താമസിച്ചിരുന്ന നാല് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
ബേക്കൽ, കോട്ടിക്കുളം സ്വദേശികളുടെ പേരിലാണ് നഗരസഭ കെട്ടിടനിർമാണത്തിനു അനുമതി അനുവദിച്ചിട്ടുള്ളത്. ഇതിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നിർമാണം നടത്തിയിട്ടും ഇതൊന്നും ശ്രദ്ധയിൽപെട്ടില്ലെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്. പുലി ക്കുന്നിലെ നഗരസഭാ ഓഫീസിൽനിന്നും 500 മീറ്ററിനുള്ളിൽ എംജി റോഡരികിലാണ് കെട്ടിട നിർമാണം നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന നിർമാണമായതിനാൽ തടസ്സമില്ലാതെ പ്രവൃത്തി മുന്നോട്ടുപോകുന്നതിനിടെയാണ് വീടുകൾക്ക് സമീപം ഇക്കഴിഞ്ഞ മഴയിൽ മണ്ണിടിയാൻ തുടങ്ങിയത്.
പത്ത് മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി ആവശ്യമുണ്ടെങ്കിലും നിർമിക്കാൻ കെട്ടിടനിർമാതാക്കൾ തയ്യാറായില്ലെന്ന് വിജിലൻസ് സംഘം കണ്ടെത്തി. മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പിൽ പണം അടച്ചിട്ടില്ലെന്നും കണ്ടെത്തി. 8400 ടൺ മണ്ണ് നീക്കംചെയ്തതായി പരിശോധനയിൽ വ്യക്തമായി.
സർക്കാരിന് 5.41 ലക്ഷം രൂപ പിഴയിനത്തിൽ ലഭിക്കേണ്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കെട്ടിടനിർമാണ പെർമിറ്റിന് വിരുദ്ധമായി പ്രവൃത്തി നടന്നിട്ടും നടപടിയെടുക്കാത്ത നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്കായി വിജിലൻസ് ഡയറക്ടർക്കും വകുപ്പിനും റിപ്പോർട്ട് കൈമാറുമെന്ന് വിജിലൻസ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ പറഞ്ഞു. ഡിവൈഎസ്പിക്ക് പുറമെ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ വി സൂര്യനാരായണൻ, ജിയോളജിസ്റ്റ് ജഗദീശൻ, വിജിലൻസ് സബ് ഇൻസ്പെക്ടർ കെ രമേശൻ, സിവിൽ പൊലീസ് ഓഫീസർമാരായ വി രാജീവൻ, പി കെ രഞ്ജിത്കുമാർ, ടി കൃഷ്ണൻ എന്നിവരുമുണ്ടായി