കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെ വീടുകൾ സമരകേന്ദ്രങ്ങളാക്കി സിപിഎമ്മിന്റെ പ്രതിഷേധ സത്യഗ്രഹം കോവിഡ് കാലത്ത് കേരളത്തിന്റെ താക്കീതായി
കാസർകോട് : സമരചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സിപിഐ എമ്മിന്റെ പ്രതിഷേധ സത്യഗ്രഹം. വീടുകൾ സമരകേന്ദ്രങ്ങളായ സത്യഗ്രഹത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ നാലര വരെ നീണ്ടു നിന്ന സത്യഗ്രഹത്തിൽ വീട്ടമ്മമാരുടെയും യുവാക്കളുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 25 ലക്ഷത്തിലേറെപ്പേർ സത്യഗ്രഹത്തിൽ പങ്കെടുത്തുവെന്നാണ് പാർട്ടി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. കോവിഡ് കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോ ഹ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായി സമരം മാറി.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരിന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകളും പാർടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും സമരവേദിയായി. പാർടി നേതാക്കളും അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും കുടുംബസമേതം അണിനിരന്നു.കാസർകോട് ജില്ലയിലും വീട്ടുപടിക്കലെയും പാർട്ടി കേന്ദ്രങ്ങളിലെയും സമരത്തിൽ ആയിരങ്ങൾ അണിനിരന്നു.ജില്ലാ പാർട്ടി ആസ്ഥാനമായ വിദ്യാനഗറിലെ എ.കെ.ജി.മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എഛ് .കുഞ്ഞമ്പു,ജില്ലാ കമ്മിറ്റി അംഗം എം.സുമതി,തുടങ്ങിയവർ പങ്കെടുത്തു.മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദ നേതൃത്വം നൽകി .
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം സംഘടിപ്പിച്ചത്.