35 കോടിയുടെ വ്യാജ പാഠ പുസ്തകങ്ങളുടെ അച്ചടി, ബിജെപി നേതാവിന്റെ മകനെതിരെ കേസ്
ഇതാണോ,പുതിയ വിദ്യാഭ്യാസ നയം?ചോദ്യമുന്നയിച്ച് അഖിലേഷ് യാദവ്
ലഖ്നൗ: 35 കോടി രൂപ വിലവരുന്ന വ്യാജ എൻസിഇആർടി പുസ്തകങ്ങൾ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ ഉത്തർപ്രദേശ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സഞ്ജീവ് ഗുപ്തയുടെ മകൻ സച്ചിൻ ഗുപ്തക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. സച്ചിനെ പിടികൂടാനായിട്ടില്ല.
സംസ്ഥാന സ്പെഷൽ ടാസ്ക് ഫോഴ്സും പോലീസും ചേർന്നാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. മീററ്റ് ജില്ലയിലുളള ഗോഡൗണിൽ നിന്ന് ആറു പ്രിന്റിങ് മെഷീനുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. വെയർഹൗസിന്റെയും മൊഹ്കംപുരിലെ പ്രിന്റിങ് പ്രസിന്റെയും ഉടമ സച്ചിൻ ഗുപ്തയാണെന്ന് സെപ്ഷ്യൽ ടാസ്ക് ഫോഴ്സ് ഡിഎസ്പി ബ്രജേഷ് കുമാർ സിങ് അറിയിച്ചു.
റെയ്ഡിനെ തുടർന്ന് സച്ചിൻ ഗുപ്തയുമായി പോലീസ് സംസാരിച്ചിരുന്നു. രേഖകളുമായി താൻ ഉടനെത്തുമെന്ന് സച്ചിൻ അറിയിച്ചെങ്കിലും ഒളിവിൽ പോവുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സച്ചിൻ ഗുപ്തയ്ക്കും പ്ലാന്റ് സൂപ്പർവൈസർക്കും മറ്റു അഞ്ചുപേർക്കുമെതിരെ എസ്ടിഎഫ് സബ് ഇൻസ്പെക്ടർ സഞ്ജയ് സോളങ്കി പർതപുർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഇവിടെ അച്ചടിക്കുന്ന പുസ്തകങ്ങൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പരിയാണ, ഡൽഹി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒമ്പതാംക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുളള ഫിസിക്സ്, കെമിസ്ട്രി, കണക്ക് പുസ്തകങ്ങളാണ് ഭൂരിഭാഗവും. എൻസിഇആർടിയുടെ 364 ഇനത്തിലുളള വ്യാജപുസ്തകങ്ങൾ ഇവിടെ അച്ചടിക്കുന്നുണ്ട്.
എൻസിഇആർടി പുസ്തകങ്ങൾ അച്ചടിക്കുന്നത് ഡൽഹിയിൽ മാത്രമാണ്. ചില്ലറവ്യാപാരികൾക്ക് 15 ശതമാനം കമ്മീഷനിലാണ് പുസ്തകങ്ങൾ ലഭ്യമാകുന്നത്. യഥാർഥ പുസ്തകങ്ങൾ ലഭിക്കണമെങ്കിൽ മുഴുവൻ തുകയും മുൻകൂറായി നൽകേണ്ടതുണ്ട്. അതേസമയം വ്യാജപുസ്തകങ്ങൾ 30 ശതമാനം കമ്മീഷനിൽ ഇവർക്ക് ലഭിക്കും. തന്നെയുമല്ല മുൻകൂറായി പണവും കെട്ടിവക്കേണ്ടതില്ല. അതിനാൽ തന്നെ ഈ സംഘത്തിൽ മൊത്ത-ചില്ലറ വ്യാപാരികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പുതിയവിദ്യാഭ്യാസ നയത്തിന് രൂപം നൽകിയ ബിജെപി ആദ്യം അതിന്റെ നേതാക്കളെ സന്മാർഗം പഠിപ്പിക്കണമെന്നായിരുന്നു അഖിലേഷിന്റെ നിർദേശം.