കോടതിയലക്ഷ്യം ,കേസ് മാറ്റിവയ്ക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളി, മാപ്പ് പറയില്ലെന്ന് തറപ്പിച്ച് ഭൂഷൺ
ന്യൂഡൽഹി :തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതിൽ വലിയ വേദനയുണ്ടെന്നും സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചുള്ള ട്വീറ്റുകളിലൂടെ താൻ തന്റെ ഉത്തരവാദിത്വവും കടമയുമാണ് നിർവഹിച്ചതെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു. ശിക്ഷിക്കപ്പെട്ടു എന്നതുകൊണ്ടല്ല ഞാൻ വേദനിക്കുന്നത്. ഞാൻ തെറ്റിദ്ധരിക്കപ്പെട്ടു എന്നതുകൊണ്ടാണത്. ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാൻ തുറന്ന വിമർശനം ആവശ്യമാണ്. സുപ്രീം കോടതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിമർശനമാണ് ഞാൻ ട്വീറ്റുകളിലൂടെ ഉന്നയിച്ചത്. ഇതിന് മാപ്പ് പറഞ്ഞാൽ അത് എന്റെ ഉത്തരവാദിത്വത്തിൽ നിന്നും കടമയിൽ നിന്നുമുള്ള വ്യതിചലനമായിരിക്കും. ഞാൻ ദയയ്ക്കായി ആവശ്യപ്പടുന്നില്ല. കോടതി നൽകുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ് – പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബൈക്കിലിരുന്നതിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞാൽ അതെങ്ങനെ സുപ്രീം കോടതി എന്ന സ്ഥാപനത്തെയും നീതിന്യായ സംവിധാനത്തേയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ ചോദിച്ചു. നീതിന്യായ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് തെളിയിച്ചാൽ മാത്രമേ കോടതിയലക്ഷ്യത്തിന് സാധുതയുള്ളൂ എന്ന് മറ്റൊരു മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെയും ചൂണ്ടിക്കാട്ടി.