മോദിയെ പിണക്കാൻ തയ്യാറല്ലെന്ന് ശൈഖ് ഹസീന, ഇന്ത്യയുടെ താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശുമായുള്ള നയതന്ത്രതല ചർച്ചയിൽ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിർദേശ പ്രകാരം വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുക, സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണവും അതോടൊപ്പം സുരക്ഷയും സംബന്ധിച്ച കാര്യങ്ങളാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്.ന്യൂഡൽഹിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യത്തിനും ധാക്ക കക്ഷിയാകില്ലെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള തീവ്രവാദികൾക്കോ കലാപകാരികൾക്കോ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കി. തീവ്രവാദം ചെറുക്കുന്നതിന് അയൽരാജ്യമായ ബംഗ്ലാദേശിന്റെ പിന്തുണ നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം വരും ദിവസങ്ങളിൽ ഇന്ത്യൻ നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഉന്നതതല പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റി ഉടൻ രൂപീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സംയുക്ത യോഗം ഉടൻ ഷെഡ്യൂൾ ചെയ്യും. ഉഭയകക്ഷി പദ്ധതികളെല്ലാം വേഗത്തിലാക്കാനാണ് ഇന്ത്യയും ബംഗ്ലാദേശും പദ്ധതിയിടുന്നത്.ഷെയ്ഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മവാർഷികവും ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിന്റെ സുവർണ ജൂബിലിയും ആഘോഷിക്കുന്ന കാലയളവിൽ സുപ്രധാനമായ ചുവടുവയ്പ്പാണ് നയതന്ത്ര തലത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. അയൽക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനപ്രസംഗത്തിൽ സംസാരിച്ചത് വിദേശകാര്യ സെക്രട്ടറി ശൈഖ് ഹസീനയെ ധരിപ്പിച്ചു.കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഷെയ്ഖ് ഹസീന ചർച്ച നടത്തിയ ആദ്യത്തെ വിദേശ സന്ദർശകനാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെന്നതും കൂടിക്കാഴ്ചയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. ഒന്നര മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. ന്യൂഡൽഹിക്കും ധാക്കയ്ക്കും ഇടയിൽ ഒരു എയർ ബബിൾ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതയും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.ബംഗ്ലാദേശ് സൈനിക മേധാവി, അവാമി ലീഗ് പാർട്ടി ജനറൽ സെക്രട്ടറി, മുതിർന്ന മന്ത്രിമാർ എന്നിവരുമായും ഇന്ത്യ ചർച്ച നടത്തി. റോഹിംഗ്യൻ വിഷയത്തിൽ അഭയാർഥികളെ മ്യാൻമറിലേക്ക് മടങ്ങാൻ ഇന്ത്യ സൗകര്യമൊരുക്കണമെന്ന് ഷെയ്ഖ് ഹസീന അഭ്യർത്ഥിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയെ എതിർക്കുന്ന ശക്തികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. 2014ൽ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര തലത്തിൽ ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.