കർണാടകയിൽ കഞ്ചാവുമായി പിടിയിലായവർ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലെ വധശ്രമ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ്
മഞ്ചേശ്വരം: പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച 175 കിലോ കഞ്ചാവുമായി ദക്ഷിണ കർണാടക ബണ്ട്വാളില്‍ പൊലീസിന്റെ പിടിയിലായ മൂന്നംഗസംഘത്തിലെ രണ്ടുപേര്‍ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ്. മഞ്ചേശ്വരം മിയാപദവ് ചികുര്‍പാതയിലെ ഇബ്രാഹിം അര്‍ഷാദ്(26), ഹൊസങ്കടിയിലെ മുഹമ്മദ് ഷഫീഖ്(31) എന്നിവര്‍ക്കെതിരെയാണ് രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമത്തിനും കഞ്ചാവ് കടത്തിനുമടക്കം കേസുകളുള്ളത്. അര്‍ഷാദിനും ഷഫീഖിനും പുറമെ ദക്ഷിണ കന്നഡ ബണ്ട്വാള്‍ കന്യാനയിലെ കലന്തര്‍ഷാഫി(26)യെയും ബണ്ട്വാളില്‍ നിന്ന് പുത്തൂര്‍ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും ഇതിന് സംരക്ഷണമായി വന്ന കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് ബണ്ട്വാള്‍ കെദില പാട്രകോടിയില് പുത്തൂര്‍ റൂറല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിക്കപ്പ് വാന്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കലന്തറിനെതിരെ വിട് ള പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും രണ്ട് കഞ്ചാവ് കടത്ത് കേസുകളും കാവൂര്‍ സ്റ്റേഷനില്‍ ഒരു കഞ്ചാവ് കടത്തുകേസും നിലനില്‍ക്കുന്നുണ്ട്. ഉപ്പള, മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. ബണ്ട്വാളില്‍ കര്‍ണ്ണാടക പൊലീസിന്റെ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളിലാണ് മഞ്ചേശ്വരം പൊലീസ്.