കോഴിക്കോട്: നാളെമുതൽ സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസുകൾ പഴയ നിരക്കിൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. 206 സർവീസുകളാണ് ആരംഭിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുളള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക. തിരുവനന്തപുരത്ത് തമ്പാനൂരിനുപകരം ആനയറയിൽ നിന്നാകും സർവീസുകൾ ആരംഭിക്കുക. എന്നാൽ അന്യസംസ്ഥാനത്തേക്കുളള സർവീസുകൾ ഇപ്പോൾ ഉണ്ടാവില്ല.’പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിൽ ജനങ്ങൾ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ ജനങ്ങൾക്ക് യാത്രാ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന നിലപാടിലേക്ക് ബസുടമകൾ എത്തണം. യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതൽപ്പേർ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിലും സർവീസ് നടത്താൻ കെ എസ് ആർ ടി സി തീരുമാനിച്ചത്’- മന്ത്രി പറഞ്ഞു. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സ്വകാര്യ ബസുടമകൾക്കായി ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.