കൊച്ചി : രഹന ഫാത്തിമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പൊലീസ് എടുത്ത കേസിൽ രഹന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
രഹനക്കെതിരെ പോക്സോ കുറ്റങ്ങൾ നിലനിൽക്കുമെന്നും കുട്ടികളെ ലൈംഗീക സംതൃപ്തിക്ക് ഉപയോഗിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും നിർദേശിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. രഹനക്കെതിരെ പരാതി നൽകിയ തിരുവല്ലയിലെ അഭിഭാഷകൻ എ.വി അരുൺ പ്രകാശാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. അറസ്റ്റിന് വിലക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്ക്രിയത്വമാണന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.