കുവൈത്തിൽ ഷിപ്പിംഗ് ഓഫീസർ നാട്ടിൽ മീൻ വില്പനക്കാരൻ
പാനൂർ: കൊവിഡ് കാലത്ത് പാത്തിപ്പാലത്ത് തുടങ്ങിയ പുതിയ മീൻവില്പന കേന്ദ്രത്തിൽ അതിരാവിലെ മുതൽ ആവേശത്തോടെ ആവശ്യക്കാർക്ക് മീൻ വാരികൊടുക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ചില്ലറക്കാരനല്ല കക്ഷി! കുവൈത്തിലെ പ്രശസ്തമായ ഹസൻ അബുൽ ഗ്രൂപ്പ് ഓഫ് കമ്പനിയെന്ന മൾട്ടിനാഷണൽ ഷിപ്പിംഗ് കമ്പനിയിൽ ഷിപ്പിംഗ് ഓഫീസറായ രാജേഷാണ് ഇവിടെ മീൻ വിൽപ്പന പൊടിപൊടിക്കുന്ന ചെറുപ്പക്കാരൻ. ഏപ്രിലിൽ കുവൈറ്രിലേക്ക് തിരിച്ചു പോകേണ്ടതായിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിപ്പോവുകയായിരുന്നു രാജേഷ്. വീട്ടിലിരുന്ന് മടുത്തപ്പോഴാണ് മീൻ കച്ചവടം എന്ന ആശയം മനസിലുദിച്ചത്. നിത്യേന 45,000 രൂപയുടെ കച്ചവടമാണ് രാജേഷിന്റെ മത്സ്യവില്പന കേന്ദ്രത്തിൽ നടക്കുന്നത്. ഇതിനിടയിൽ ബംഗളൂരുവിലും ചെന്നൈയിലും നിന്നു വന്ന ജോലിക്കുള്ള വാഗ്ദാനങ്ങൾ വേണ്ടെന്ന് വച്ചു ഈ മുപ്പത്തൊമ്പതുകാരൻ.റിലയൻസിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് നല്ലൊരു അവസരംകിട്ടി പാത്തിപ്പാലത്തെ രാഘവന്റെ മകൻ രാജേഷ് കുവൈറ്റിലേക്ക് പോയത്. അവിടെ സിനിമ പ്രോഗ്രാം അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് മൾട്ടിനാഷനൽ ഷിപ്പിംഗ് കമ്പനിയിൽ ജോലി ലഭിച്ചത്. പതിനഞ്ച് വർഷമായി അവിടെ ജോലി ചെയ്യുകയാണ്.കുവൈറ്രിലേക്ക് ഉടൻ മടങ്ങാനാകില്ലെന്ന് മനസിലായതോടെ കതിരൂരിൽ മത്സ്യ മാർക്കറ്റ് നടത്തുന്ന കാരണവന്മാരെ സമീപിച്ചു. ഇവരുടെ സഹായവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഏപ്രിലിൽ പാത്തിപ്പാലത്തോട് ചേർന്ന് മത്സ്യ സ്റ്റാൾ ആരംഭിച്ചു.രാവിലെ അഞ്ചരയ്ക്ക് പാത്തിപ്പാലത്ത് രാജേഷ് എത്തുമ്പോഴേക്കും ആയിക്കരയിൽ നിന്നും ചോമ്പാലിൽ നിന്നും മത്സ്യവണ്ടികളെത്തും തിരണ്ടി, അയക്കൂറ, സ്രാവ്, ചെമ്മീൻ, കൂന്തൽ, അട, അയല, മത്തി തുടങ്ങി പത്ത്, പതിനഞ്ചോളം ചെറുതും വലുതുമായ മീനുകളാണ് ഇവിടെ വില്ക്കുന്നത്. ഹാർബറുമായി ബന്ധമുള്ള ബന്ധുക്കളായ രമേശനും പുരുഷോത്തമനും ദിവസവും ലേലം കൊണ്ടാണ് മീൻ എത്തിക്കുന്നത് .നല്ല പാർക്കിംഗ് സൗകര്യമുള്ളതിനാൽ ഇതു വഴി പോകുന്നവർ ഇവിടെ വാഹനം നിറുത്തി മീൻ വാങ്ങുന്നു. ഹോം ഡെലിവറി സംവിധാനവും രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് 6 വരെയാണ് കച്ചവടം. ഭാര്യ ഹിമയും മകൾ ആരാധ്യയും രാജേഷിന് പൂർണപിന്തുണയുമായി കൂടെയുണ്ട്.