തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ രണ്ടാമതും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സർക്കാരും സി പി എമ്മും കടുത്ത സമ്മർദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയാണെങ്കിൽ സർക്കാരിനെയും സി പി എമ്മിനെയും സംബന്ധിച്ചിടത്തോളം അത് വലിയ ആശ്വാസമാകും.ശിവശങ്കറിനെ ചോദ്യംചെയ്യുന്നതും അന്വേഷണം നടക്കുന്നതും സർക്കാരിനെയും പാർട്ടിയെയും ഒരുതരത്തിലും ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരന്തരം പറയുന്നത്. എന്നാൽ അന്വേഷണത്തിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യാതെ വിട്ടയച്ചാലും സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തുന്ന അന്വേഷണവും തലവേദന ഉണ്ടാക്കും എന്നാണ് വിലയിരുത്തുന്നത്.അതിനിടെ എൻ ഐ എയ്ക്ക് നൽകാനായി സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയിട്ടുണ്ട്.ശിവശങ്കറിനെ അറസ്റ്റുചെയ്താൽ പാർട്ടിക്കും സർക്കാരിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും ബി ജെ പിയും പ്രക്ഷോഭം കൂടുതൽ കടുപ്പിക്കും. ഒപ്പം സി പി ഐയെപ്പോലെ വിവാദത്തിൽ എതിർപ്പുയർത്തുന്ന എൽ ഡി എഫിലെ ഘകകക്ഷികളും സമ്മർദ്ദം കൂടുതൽ ശക്തമാക്കും. ഇത് സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത അഗ്നി പരീക്ഷയാവും. സ്വപ്നയും സന്ദീപുമായി തനിക്ക് വ്യക്തിപരമായ ബന്ധം മാത്രമാണുള്ളതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ ശിവശങ്കർ ആവർത്തിച്ചത് എൻ.ഐ.എയും കസ്റ്റംസും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. വർഷങ്ങളായി പ്രതികൾ നടത്തുന്ന സ്വർണക്കടത്ത് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ വാദം. സ്വപ്ന ഉൾപ്പെടെ സ്വകാര്യമായി ഒരുക്കിയ പാർട്ടികളിൽ പങ്കെടുത്തതും ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതും എൻ.ഐ.എ ചോദ്യം ചെയ്യലിൽ വീണ്ടും ഉന്നയിക്കും. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം ശിവശങ്കർ പ്രതികളുമായി ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളും അന്വേഷണസംഘത്തിന്റെ കൈയിലുണ്ട്.