തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് വൻ തുകയും സ്വർണവും കണ്ടെത്തി. സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയതായാണ് വിവരം. എൻ.ഐ.എയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.പണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. സ്വപ്നയുടെ അക്കൗണ്ടുകളുടെ രേഖകളും എൻ.ഐ.എ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഈ രേഖകളിലാണ് പലയിടത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വർണത്തെയും കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്.ദീർഘകാലമായി സ്വപ്നയും കുടുംബവും യു.എ.ഇയിലായിരുന്നു. അവിടെ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ സ്വപ്നയുടെ പിതാവ് പങ്കാളിയായിരുന്നു. ആ സമയത്ത് വിവാഹത്തിന് സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ സൂക്ഷിച്ചുവച്ചതാണ് സ്വർണവും പണവുമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.സ്വപ്നയുടെ വീട്ടിലും ലോക്കറിലുമാണ് എൻ.ഐ.എ പരിശോധന നടത്തിയത്. ഇത്രയധികം രൂപ ഇവരുടെ അക്കൗണ്ടിൽ കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്നാണ് ചൂണ്ടിക്കാണിച്ചാണ് എൻ. ഐ.എ ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.
അതേസമയം കസ്റ്റഡിയിൽ മാനസിക സമ്മർദ്ദം നേരിടുന്നതായി സ്വപ്ന സുരേഷ് എൻ.ഐ.എ കോടതിയിൽ പറഞ്ഞു. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ സ്വപ്ന കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവാദം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്.